ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പിൽ തുല്യ നീതി വേണമെന്നാവശ്യപ്പെട്ടുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്യണോ തള്ളി പറയണോ എന്ന് നട്ടെല്ലുയർത്തിപ്പിടിച്ചു പറയാൻ കെൽപ്പില്ലാതെ ഇടതു, വലതു മുന്നണികളിലെ ഘടക കക്ഷികൾ 'ന്യൂട്രൽ "കളിക്കുകയാണ്.
മുസ്ലീം വിഭാഗം വിദ്യാർത്ഥികൾക്ക് 80 ശതമാനവും ക്രൈസ്തവ വിഭാഗങ്ങൾക്ക് 20 ശതമാനവും സ്കോളർഷിപ്പു തുക നൽകുന്നതിൽ തുല്യനീതിയില്ലെന്നു കണ്ടെത്തിയാണ് ഹൈക്കോടതി വിധി വന്നത്. ഇടതു വലതു മുന്നണികളിലെ കേരളാകോൺഗ്രസ് ഗ്രൂപ്പുകൾ വോട്ട് ബാങ്കായ കത്തോലിക്കാ സഭയെ പിണക്കാൻ കഴിയാത്തതിനാൽ വിധി നടപ്പാക്കണമെന്ന് ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. കോടതി വിധി തള്ളണമെന്നും നൂറ് ശതമാനത്തിനും അർഹത മുസ്ലീം വിഭാഗത്തിന് നൽകണമെന്നും ലീഗ് ആവശ്യപ്പെട്ടുവെങ്കിലും പ്രമുഖ കകക്ഷികളായ സി.പി.എമ്മോ കോൺഗ്രസോ അതിൽ കൊത്തിയില്ല. സർവകക്ഷി യോഗം വിളിച്ച് പാപഭാരം എല്ലാവരുടെയും തലയിൽ വയ്ക്കാനുള്ള ബുദ്ധിപരമായ തീരുമാനമായിരുന്നു മുഖ്യമന്ത്രിയുടേത്. സർവകക്ഷി യോഗം വിളിച്ചു വിദഗ്ദ്ധ സമിതിയുടെ തലയിൽ വെച്ച് ഇടതു മുന്നണി തൽക്കാലം തടിയൂരി. ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ഉറച്ചു പറയാൻ ഒരു കക്ഷിയും തയ്യാറായില്ല. അഴകൊഴമ്പൻ നിലപാടായിരുന്നു എല്ലാ കക്ഷികളും സ്വീകരിച്ചത്.
നിലവിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങൾക്ക് അതിൽ കുറവ് വരുത്താതെ മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്കു കൂടി ലഭ്യമാക്കണമെന്നായിരുന്നു കോൺഗ്രസിന്റെ അഭിപ്രായമായി പ്രതിപക്ഷ നേതാവ് പറഞ്ഞത്. നിലവിലുള്ള 80 ശതമാനം മുസ്ലീം വിഭാഗങ്ങൾക്ക് നിലനിറുത്തി മറ്റു വിഭാഗങ്ങൾക്ക് അർഹമായത് നൽകണമെന്നായിരുന്നു മുസ്ലീം ലീഗിന്റെ അഭിപ്രായം. വിധി നടപ്പാക്കണം അതേ സമയം ഏതെങ്കിലും വിഭാഗങ്ങൾക്ക് നഷ്ടമുണ്ടായാൽ പ്രത്യേക പാക്കേജ് വേണമെന്നായിരുന്നു കേരളകോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ മത്സരിച്ച് പറഞ്ഞത്. അതായത് ഉത്തരത്തിലിരിക്കുന്നതും വേണം കക്ഷത്തിലിരിക്കുന്നതും പോകരുതെന്ന "വേണ്ടണം " നിലപാട് പറയാൻ സർവകകക്ഷി യോഗത്തിൽ രാഷ്ട്രീയ കക്ഷികൾ മത്സരിക്കുകയായിരുന്നു. ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് പറഞ്ഞത് ബി.ജെ.പി മാത്രമാണ് .
ജാതി നോക്കാതെ ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക സ്ഥിതി നോക്കി അർഹരായവർക്കെല്ലാം സ്കോളർഷിപ്പ് നൽകണമെന്ന് തുറന്നു പറഞ്ഞത് പി.സി.ജോർജ് മാത്രമാണ്. ജനപക്ഷത്തെ രാഷ്ട്രീയപാർട്ടിയായി അംഗീകരിക്കാത്തതിനാൽ ജോർജിനെ സർവകക്ഷി യോഗത്തിന് വിളിച്ചില്ലെങ്കിലും പത്രസമ്മേളനം നടത്തിയാണ് ജോർജ് അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞത് .
മുസ്ലീം വിദ്യാർത്ഥികൾക്ക് ന്യൂനപക്ഷ സ്കോളർഷിപ്പു മാത്രമല്ല .പിന്നാക്ക വിഭാഗക്കാർക്കുള്ള സ്കോളർഷിപ്പും കിട്ടുന്നുണ്ട്. ഒരേ സമയം രണ്ട് സ്കോളർഷിപ്പു കിട്ടുന്നതിനെക്കുറിച്ചോ, പിന്നാക്ക വിഭാഗത്തിലെ മറ്റു സമുദായങ്ങൾക്ക് അർഹതപ്പെട്ടതു കൂടി മേടിക്കുന്നത് ശരിയല്ലെന്നു പറയാനോ ആരും തയ്യാറായിട്ടില്ല . വോട്ട് ബാങ്കിനെ എന്തിന് പിണക്കുന്നു എന്നു ചിന്തിക്കുന്നതിനാൽ ആർക്കും ഇതേക്കുറിച്ച് പരാതിയുമില്ല.
ഒന്നുകിൽ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് വിതരണം ചെയ്യണം. അല്ലെങ്കിൽ പിന്നാക്ക ജാതി നോക്കി കൊടുക്കണം. ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ ...എന്ന പ്രാർത്ഥനാ ഗീതം പോലെ ന്യൂന പക്ഷം പിന്നാക്കം കൂടി ആയി രണ്ടു സ്കോളർഷിപ്പ് ഒരേ സമയം മേടിച്ചെടുക്കുന്നത് തുല്യനീതിയാണോ ? ബഹുമാനപ്പെട്ട കോടതിക്ക് ഇക്കാര്യത്തിൽ ഒന്നും പറയാനില്ലേ എന്നാണ് എല്ലാവരുടെയും മത്സരിച്ചുള്ളപ്രീണന നയം കാണുമ്പോൾ നിഷ്പക്ഷ മതികൾക്ക് ചോദിക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |