മണിമല : ആരോ മണിമല പാലത്തിൽ നിന്ന് താഴേയ്ക്ക് ചാടുന്നത് മാത്രമാണ് നൂറു മീറ്റർ അകലെ നിന്ന യാനാസ് ലുഗൻ കണ്ടത്. ഒഴുക്കും താഴ്ചയും വകവച്ചില്ല. നിമിഷനേരം കൊണ്ട് താഴേയ്ക്ക് ചാടി. പലതവണ കൈകൾക്കൊണ്ട് ചേർത്ത് പിടിക്കാൻ ശ്രമിച്ചു. പക്ഷെ, എല്ലാം വിഫലമായി. മണിമല മന്നാ ചിക്കൻ സെന്ററിലെ തൊഴിലാളി അസാം സ്വദേശി യാനാസ് ലുഗന് പ്രകാശിനെ രക്ഷിക്കാൻ കഴിയാത്തതിന്റെ സങ്കടമേറെയുണ്ട്. രാവിലെ ബാങ്കിലേയ്ക്ക് പോകാനായാണ് യാനാസ് കടയിൽ നിന്ന് ഇറങ്ങിയത്. ഒഴുകിപ്പോയ പ്രകാശിന്റെ അരികിൽ നീന്തിയെത്തിയ യാനാസ് പലതവണ കൈയിലും ഉടുപ്പിലുമായി പിടിച്ചു. തലയിൽ പിടിച്ച് വലിക്കാനുള്ള ശ്രമം വിഫലമായതോടെ യാനാസ് തളർന്നു. ഒടുവിൽ നീന്തി തീരത്തേക്ക് എത്തുകയായിരുന്നു. ജീവൻ പോലും മറന്ന് പ്രകാശിനെ രക്ഷിക്കാൻ ആറ്റിലേയ്ക്ക് ചാടിയ യാനാസിനെ എല്ലാവരും അഭിനന്ദിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ ഭീതിയോടെ കാണുമ്പോഴാണ് യാനാസിന്റെ നല്ല പ്രവൃത്തി.
" അത്രയും ഒഴുക്കിൽ ഒന്നും ചെയ്യാൻ പറ്റാതായി .പാലത്തിൽ നിന്ന് താഴേയ്ക്ക് ചാടി അദ്ദേഹത്തിന്റെ അരികിലേയ്ക്ക് നീന്തി എത്തിയപ്പോഴേയ്ക്കും ശക്തമായ ഒഴുക്കായിരുന്നു. പലതവണ പിടുത്തം കിട്ടിയെങ്കിലും വഴുതിപ്പോയി. കൈ കുഴഞ്ഞ് എനിക്ക് ഒന്നും ചെയ്യാൻ പറ്റാതായിപ്പോയി"- യാനാസ് ലുഗൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |