കോട്ടയം: കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ അടഞ്ഞതോടെ ഒരു വർഷത്തിലേറെയായി കട്ടപ്പുറത്തുള്ള സ്കൂൾ ബസുകളും നശിച്ചു തുടങ്ങി. കഴിഞ്ഞ അദ്ധ്യയന വർഷം മുഴുവനും ഈ വർഷം ഇതുവരെയും ബസുകൾ ഓടിയിട്ടില്ല. ഓട്ടമില്ലാക്കാലത്ത് പരിപാലന ചെലവ് നിർവഹിക്കാൻ പ്രയാസപ്പെടുന്ന സ്‌കൂൾ ബസുകളാണ് നശിച്ചുകൊണ്ടിരിക്കുന്നത്.
എം.പി, എം.എൽ.എ ഫണ്ടുകൾ ഉപയോഗിച്ചും നാട്ടുകാരുടെയും പി.ടി.എയുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെയുമാണ് പല സർക്കാർ സ്കൂളുകളും ബസുകൾ വാങ്ങിയത്. നല്ലരീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളുകൾക്ക് സ്വന്തമായി ബസുകളുണ്ട്. ബസുകൾ നിർത്തിയിടാൻ ഷെഡ് പോലും ഇല്ലാത്ത സ്‌കൂളുകളുമുണ്ട്. സ്‌കൂളുകളിൽ സ്ഥല സൗകര്യം ഉണ്ടെങ്കിൽതന്നെ ആളനക്കമില്ലാത്ത സ്ഥലത്ത് മാസങ്ങളോളം വെറുതെയിട്ടാൽ ബാറ്ററിയും ടയറുകളും നശിക്കും. ഇവ മോഷണം പോയ സംഭവങ്ങളുമുണ്ട്. ബസ് ഡ്രൈവർമാർ ഇപ്പോൾ മറ്റ് ജോലികൾക്കും പോയിത്തുടങ്ങി.
ബാദ്ധ്യത സ്കൂളുകൾക്ക്
ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഏറ്റുവാങ്ങി വിദ്യാലയങ്ങൾക്ക് കൈമാറിയാൽ ഉത്തരവാദിത്തവും സംരക്ഷണ ചുമതലയും സ്‌കൂൾ പി.ടി.എകൾക്കാണ്. സ്‌കൂളുകൾ അടച്ചതോടെ പി.ടി.എകൾക്കും വരുമാന മാർഗമില്ലാതായി. ബസുകൾ വീട്ടിലേക്ക് മാറ്റി ദിവസവും സ്റ്റാർട്ട് ചെയ്യുന്ന ഡ്രൈവർമാരുണ്ട്. ചിലർ ബസുകൾ സ്‌കൂൾ മുറ്റത്തിട്ട് മറ്റു ജോലികളിലേയ്ക്കും തിരിഞ്ഞു. ഇൻഷ്വറൻസും ടാക്‌സും അടച്ചിട്ടില്ലാത്തവരുമുണ്ട്. വിദ്യാലയങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണെങ്കിലും ബസുകളുടെ ബാദ്ധ്യത പൂർണമായും പ്രധാന അദ്ധ്യാപകന്റെയും പി.ടി.എയുടെയും ചുമലിലാണ്.
'' കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സംഭവിക്കുന്നതാണിത്. മെയിന്റനൻസ് ഉത്തരവാദിത്വം സ്കൂളുകൾക്കാണ്. ബസുകൾ ഭംഗിയായി സൂക്ഷിക്കേണ്ടത് സ്കൂളുകളുടെ കൂടി ആവശ്യമാണ്''
-പ്രസാദ് കെ.ജെ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
സ്കൂളുകളുടെ ആവശ്യങ്ങൾ
സ്‌കൂൾ ബസുകൾക്ക് പാക്കേജ്
അറ്റകുറ്റപ്പണിക്ക് ഫണ്ട് നൽകണം
ടാക്‌സ് പൂർണമായും ഒഴിവാക്കണം
ഇൻഷ്വറൻസ് തുകയിൽ ഇളവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |