കോട്ടയം : കൂടിയും കുറഞ്ഞുമുള്ള ടി.പി.ആർ നിരക്കിൽ നട്ടംതിരിയുകയാണ് വ്യാപാരികൾ. ആഴ്ചകൾക്കുള്ളിൽ കാറ്റഗറി മാറുന്നതിനാൽ കച്ചവടസ്ഥാപനങ്ങൾ നേരെ ചൊവ്വേ തുറക്കാനാകുന്നില്ല. ആഴ്ചയിൽ മൂന്ന് ദിവസം തുറക്കാമെങ്കിലും ടി.പി.ആർ ഉയരുമ്പോൾ ദിവസങ്ങളുടെ എണ്ണം കുറയും. ഇത് വ്യാപാര മേഖലയെ കടുത്ത ദുരിതത്തലേക്ക് തള്ളിവിടുകയാണെന്ന് ഉടമകൾ പരാതിപ്പെടുന്നു. കടകൾ നിർബന്ധപൂർവം അടപ്പിക്കുമ്പോൾ പ്രയോജനപ്പെടുന്നത് ഓൺലൈൻ കുത്തകകൾക്കും കോർപ്പറേറ്റുകൾക്കും മാത്രമാണെന്നും വ്യാപാരികൾ പറയുന്നു. വലിയ വാടക കൊടുത്ത് പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് കടുത്ത സാമ്പത്തിക ബാദ്ധ്യതയാണ്. കൂടുതൽ ദിവസം കടകൾ അടച്ചിടുകയും ചുരുങ്ങിയ സമയം കൊണ്ട് പരമാധി ഉപഭോക്താക്കൾക്ക് സാധനം വാങ്ങാൻ അവസരം നൽകുകയും ചെയ്യുമ്പോൾ തിരക്ക് കൂടുകയും രോഗം വ്യാപിക്കുകയും ചെയ്യും. ശനി, ഞായർ ദിവസങ്ങൾ സമ്പൂർണ ലോക്ക് ഡൗണായതിനാൽ വെള്ളിയാഴ്ച കടകളിൽ പൂരത്തിരക്കാണ്. സമ്പൂർണ ലോക്ക് ഡൗണിന്റെ യാതൊരു പ്രയോജനവും ലഭിക്കാതെയും വരുന്നു. ഇതിന് പകരം കൂടുതൽ ദിനങ്ങളിൽ പ്രവർത്തനാനുമതി നൽകിയാൽ തിരക്ക് വലിയൊരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുമെന്നുമാണ് വ്യാപാരികൾ പറയുന്നത്.
ആവശ്യങ്ങൾ ഇങ്ങനെ
നിയന്ത്രണം വേണ്ടത് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി തരംതിരിച്ച്
ചുമത്തുന്ന അമിതമായ പിഴയും പീഡനവും അവസാനിപ്പിക്കണം
ഹോം ഡെലിവറിക്കായി വ്യാപാരികളുടേയും സന്നദ്ധ പ്രവർത്തകരുടേയും കമ്മിറ്റി വേണം
'' അശാസ്ത്രീയമായ നിയന്ത്രണമാണ് നിലവിലുള്ളത്. ഇതുകൊണ്ട് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ചെറുകിട വ്യാപാരികളാണ്. നിലവിൽ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിൽ വലിയ തിരക്കാണ്. തിരക്കിനനുസരിച്ച് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണം
ഇ.എസ്. ബിജു, സംസ്ഥാന സെക്രട്ടറി
വ്യാപാരി വ്യവസായി സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |