കോട്ടയം : ജില്ലയിലെ 11 തദ്ദേശ സ്ഥാപന മേഖലകളിൽ 19 മുതൽ 25 വരെയുള്ള ഒരാഴ്ചക്കാലത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിലായതോടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാ ഭരണകൂടം . 32 സ്ഥലങ്ങളിൽ 10നും 15നും ഇടയിലാണ്. ഇക്കാലയളവിൽ ജില്ലയുടെ ശരാശരി പോസിറ്റിവിറ്റി 10.83 ശതമാനമാണ്.
കുറിച്ചി (24.52), കടുത്തുരുത്തി (22.12), മറവന്തുരുത്ത് (21.53), പള്ളിക്കത്തോട് (19.69), കുമരകം (19.38), മാഞ്ഞൂർ (18.51), കറുകച്ചാൽ (17.57), ഭരണങ്ങാനം (17.40), നെടുംകുന്നം (15.69),അയ്മനം (15.58), ഈരാറ്റപേട്ട (15.47) എന്നിവിടങ്ങളിലാണ് പോസിറ്റിവിറ്റി 15 നു മുകളിലുള്ളത്. സ്വന്തം മേഖലകളിൽ രോഗവ്യാപനം കുറയ്ക്കുന്നതിന് ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ ഡോ. പി.കെ. ജയശ്രീ അഭ്യർത്ഥിച്ചു. രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തദ്ദേസ്വയംഭരണ വകുപ്പും സംയുക്തമായി മൈക്ക് അനൗൺസ്‌മെന്റ് നടത്തുന്നുണ്ട്.
ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗപ്രതിരോധ മുൻകരുതലുകളുടെ ഭാഗമായി നടത്തുന്ന കൂട്ട പരിശോധന പ്രയോജനപ്പെടുത്തുക. അത്യാവശ്യങ്ങൾക്കൊഴികെ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നതും പൊതു പരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കുന്നതും ഒഴിവാക്കുക. രോഗികളുമായി അടുത്ത സമ്പർക്ക പുലർത്തിയവരും പനി, ജലദോഷം, തൊണ്ടവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരും സമ്പർക്ക സാദ്ധ്യത കൂടുതലുള്ള തൊഴിൽ വിഭാഗങ്ങളും സ്വയം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുക. ഇത്തരം ആളുകൾ പൊതുസമ്പർക്കം ഒഴിവാക്കി വീട്ടിൽ തന്നെ കഴിയാൻ ശ്രദ്ധിക്കുക. എല്ലാ സ്ഥാപനങ്ങളിലും കടകളിലും ഉപഭോക്താക്കൾക്കും ജീവനക്കാർക്കും കൈകൾ ശുചീകരിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കുക. അകലം ഉറപ്പാക്കി മാത്രമേ ആളുകൾക്ക് പ്രവേശനം അനുവദിക്കാൻ പാടുള്ളൂ. മറ്റു പൊതു ചടങ്ങുകൾ പൊലീസ് സ്റ്റേഷനിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയശേഷം മാത്രമേ നടത്താവൂ. പരിപാടികളിൽ ആകെ അനുവദനീയമായ എണ്ണം ആളുകളെ മാത്രമെ പങ്കെടുപ്പിക്കാൻ പാടുള്ളൂ. നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കാത്തവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യൻ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകൾ, ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരം നടപടികൾ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |