കുമരകം: പുഞ്ചക്കൃഷി ഇറക്കുന്നതിനായി മെത്രാൻകായലിന്റെ പുറംബണ്ട് കർഷക കൂട്ടായ്മയിൽ ബലപ്പെടുത്തി നിർമ്മിക്കുന്നു. കഴിഞ്ഞ പുഞ്ചക്കൃഷിയ്ക്ക് ഉണ്ടായ കഷ്ടനഷ്ടങ്ങൾ ഭയന്നാണ് 70 കർഷകർ കായലിന്റെ പുറംബണ്ട് സുരക്ഷിതമാക്കാൻ തീരുമാനിച്ചത്. 20 ലക്ഷം രൂപ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ കർഷകർ ഏറ്റെടുത്ത് നടത്തുന്നത് ഉടമകളായ കമ്പനിയും, കൃഷി വകുപ്പും സഹായിക്കുമെന്ന ഉറപ്പിലാണ്. കായലിൽ നിന്ന് വലിയ ബാർജിൽ യന്ത്രം ഉപയോഗിച്ച് കട്ടകുത്തി ഇവിടെ എത്തിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്. 17 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി കൺവീനർ അജി ചെമ്പോടിത്തറ പറഞ്ഞു. കഴിഞ്ഞ കൃഷിയ്ക്ക് 54 ഏക്കറിലെ കൃഷി നഷ്ടപ്പെടാൻ കാരണം പുറംബണ്ടിന്റ ബലക്ഷയമായിരുന്നു. 50 ഏക്കറിലെ നെൽ വിത്ത് വെള്ളം കാരണം കിളിർക്കാതെ പോയി. ഷട്ടർ മടയുടെ അടിയിൽ അള്ള വീണ് നാല് ഏക്കറിലെ നെല്ല് കൊയ്തെടുക്കാതെ ഉപേക്ഷിക്കേണ്ടി വന്നതായും കർഷകർ പറയുന്നു. ഇങ്ങനെയുള്ള നഷ്ടം ഒഴിവാക്കാൻ ലോണെടുത്താണ് ബണ്ട് നിർമ്മാണത്തിനുള്ള തുക കർഷകർ പാടശേഖരസമിതിയ്ക്ക് നൽകിയത്.
തുലാം 10 ന് വിതയുത്സവം
തുലാം 10 ന് വിത നടത്താനുള്ള തീരുമാനത്തിലാണ് കർഷകർ. അഗ്രികൾച്ചർ അസി.എൻജിനിയർ മുഹമ്മദ് ഷെരീഫും, കുമരകം അഗ്രികൾച്ചർ ഓഫീസർ ബി.സുനാലും സ്ഥലം സന്ദർശിച്ച് പുറം ബണ്ട്നിർമ്മാണത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തി. ഇതിനിടെ കഴിഞ്ഞ കൃഷിയ്ക്ക് ഇതുവരെ സർക്കാർ സഹായങ്ങളാെന്നും ലഭിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കൊവിഡിനെ തുടർന്ന് പമ്പിംഗ് ലേലം നടത്താതെ പഴയ കോൺട്രാക്ടറുടെ പേരിൽ തന്നെ കോൺട്രാക്ട് കൊടുക്കാൻ സർക്കാർ പുപ്പെടുവിച്ച ഉത്തരവ് മൂലം പംമ്പിഗ് സബ്സിഡി പാേലും ലഭിക്കാത്തതിനാൽ കർഷകർ കടക്കെണിയിലാണ്.
രാജേഷ് മണലേപറമ്പിൽ, കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |