പാലാ : 'സംവിധായകൻ ' കടന്നു പിടിച്ചതോടെ പേടിച്ചരണ്ട പെൺകുട്ടി കുതറിയോടി, സംവിധായകനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയും ചെയ്തു. ഇന്നലെ വൈകിട്ട് പാലാ മുരിക്കുംപുഴയിലാണ് സംഭവം.
സിനിമ സംവിധായകനെന്ന വ്യാജേന കടയിലെത്തി 14കാരിയുടെ ദേഹത്ത് പിടിച്ച് അപമാനിക്കാൻ ശ്രമിച്ചയാളെയാണ് പൊലീസ് തന്ത്രപരമായി പിടികൂടിയത്. മല്ലപ്പള്ളി കൈപ്പട്ട് ഭാഗം ആലുംമൂട്ടിൽ രാജേഷ് ജോർജ് (47) ആണ് പിടിയിലായത്.
പെൺകുട്ടിയുടെ അമ്മ നടത്തുന്ന കടയിലാണ് 'സംവിധായകൻ ' എത്തിയത്. പെൺകുട്ടിയെ കടയിലിരുത്തി അമ്മ പുറത്തു പോയ സമയത്താണ് രാജേഷ് അതിക്രമം കാണിച്ചത്.
ഫോൺ വിളിച്ചുകൊണ്ട് കടയിലെത്തിയ രാജേഷ്, കുട്ടിയുടെ അമ്മയെ ആണ് ഫോണിൽ വിളിക്കുന്നത് എന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയുമായി സംസാരിച്ചു. തുടർന്ന് താൻ സിനിമ സംവിധായകനാ ണെന്നും പുതിയ സിനിമയിലേക്ക് ആളെ ആവശ്യമുണ്ടെന്നും അമ്മയുടെ സമ്മതപ്രകാരമാണ് കുട്ടിയെ കാണാൻ എത്തിയതെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ശരീരത്തിന്റെ അളവുകൾ എടുക്കണമെന്ന് ആവശ്യപ്പെട്ടു. കടന്നു പിടിച്ച ശേഷം കതക് അടയ്ക്കാൻ ഇയാൾ ആവശ്യപ്പെട്ടതോടെ പെൺകുട്ടി കുതറി പുറത്തേയ്ക്ക് ഒാടി . ഇതോടെ രാജേഷ് കടയിൽ നിന്ന് രക്ഷപ്പെട്ടു. പെൺകുട്ടി പറഞ്ഞതനുസരിച്ച് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സി.ഐ. കെ.പി.ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് പെൺകുട്ടിയേയും അമ്മയേയും കൂട്ടി ടാക്‌സി വാഹനത്തിൽ പ്രതിക്കായി തെരച്ചിൽ നടത്തി. ഇതിനിടെ കെ.എസ്.ആർ.ടി.സി ഭാഗത്തേക്ക് നടന്നു പോയ രാജേഷിനെ പെൺകുട്ടി തിരിച്ചറിയുകയായിരുന്നു. തുടർന്ന് മഫ്തി സംഘം പ്രതിയെ വളഞ്ഞ് പിടികൂടി. രാജേഷിനെതിരെ പോക്‌സോ വകുപ്പു കൂടി ചേർത്ത് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സമാനമായ നിരവധി കേസുകളിൽ പ്രതിയാണ് രാജേഷ്. കീഴ്വായ്പ്പൂര് പൊലീസ് ഗുണ്ടാലിസ്റ്റിൽ പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |