കൊല്ലം: പരവൂർ കോടതിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ (41) ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് ജുഡിഷ്യൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അനീഷ്യയുടെ സഹപ്രവർത്തകനായിരുന്നു മുൻ പരവൂർ എ.പി.പി കെ.ആർ.ശ്യാംകൃഷ്ണ, കൊല്ലം മുൻ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ അബ്ദുൽ ജലീൽ എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തത്.
അനീഷ്യ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം, സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകൾ ചുമത്തി അസ്വാഭാവിക മരണത്തിനാണ് പരവൂർ പൊലീസ് കേസെടുത്തത്. പിന്നീട് അന്വേഷണ ചുമതല കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് സംഘത്തെ ഏൽപിച്ചു. അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാതിരുന്നതോടെ അനീഷ്യയുടെ മാതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അതിന് പിന്നാലെയാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിന് ശേഷം, ആരോപണ വിധേയരായ ജുഡിഷ്യൽ ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർക്കാൻ പരവൂർ മജിസ്ട്രേറ്റ് കോടതിയുടെ അനുമതി ആവശ്യപ്പെട്ടു. അതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരും ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യമെടുത്തു. ഹൈക്കോടതി നിർദ്ദേശ പ്രകാരം ഇന്നലെ കോടതിയിൽ ഹാജരായ പ്രതികളുടെ അറസ്റ്റ് മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ പ്രകാരം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ പ്രകാരം പരവൂർ മജിസ്ട്രേറ്റ് കോടതി ജാമ്യത്തിൽ വിടുകയായിരുന്നു.
കേസിലെ പ്രതികളായ രണ്ട് ജുഡിഷ്യൽ ഉദ്യോഗസ്ഥരും മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് ഡയറിക്കുറിപ്പിലും ശബ്ദരേഖയിലും അനീഷ്യ വ്യക്തമാക്കിയിരുന്നു. ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. പരവൂർ നെടുങ്ങോലത്തെ വീട്ടിൽ ജനുവരി 21നാണ് അനീഷ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |