കോട്ടയം. ജില്ലയിൽ വെള്ളക്കെട്ടുകളും പുഴകളും മരണക്കയങ്ങളാകുന്നു. ഇന്നലെ മീനച്ചിലാറ്റിൽ രണ്ട് വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്. കോട്ടയം ഫയർഫോഴ്സ് സ്റ്റേഷൻ പരിധിയിൽ മാത്രം ഒന്നര വർഷത്തിനിടെ 22 പേരാണ് മുങ്ങിമരിച്ചതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ശ്രദ്ധക്കുറവും നീന്തൽ അറിയാത്തതുമാണ് മുങ്ങിമരണങ്ങളുടെ പ്രധാന കാരണങ്ങൾ. അതിസാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ വെള്ളത്തിൽ ഇറങ്ങുന്നതും കാരണമാകാറുണ്ട്. ജില്ലയിൽ ഏറ്റവും അധികം പേരെ മരണം കവർന്നത് മീനച്ചിലാറാണ്. നീന്തൽ അറിയാത്ത കുട്ടികളെ വെള്ളക്കെട്ടിനടുത്തേക്ക് ഒറ്റയ്ക്ക് പറഞ്ഞുവിടരുതെന്ന അടിസ്ഥാനപാഠം മറക്കുന്നതാണ് പല അപകടങ്ങൾക്കും കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. വെള്ളം കെട്ടിനിൽക്കുന്ന ക്വാറികൾക്കു ചുറ്റും സുരക്ഷാവേലി സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു.
ജില്ലയിലെ പല ക്വാറികളിലും മഴക്കാലത്ത് മരണം പതിയിരിക്കുന്നു. മറിയപ്പള്ളിലെ പഴയ ക്വാറിയിലേയ്ക്ക് വളംലോറി മറിഞ്ഞ് തിരുവനന്തപുരം സ്വദേശി മുങ്ങിമരിച്ചിട്ട് അധികകാലമായിട്ടില്ല.
ഫയർഫോഴ്സ് പറയുന്നു.
കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണം. വീടിനടുത്ത് ജല സ്രോതസുകളുള്ളവർ പ്രത്യേകിച്ചും.
പരിചിതമോ, അപരിചിതമോ ആയ വെള്ളക്കെട്ടുകളിൽ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിലല്ലാതെ ഇറങ്ങരുതെന്ന് കുട്ടികളെ പഠിപ്പിക്കണം
വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കാനുള്ള ലളിതമായ സുരക്ഷാ മാർഗനിർദേശങ്ങൾ കുട്ടികളെ പരിശീലിപ്പിക്കണം.
നീന്തലറിയില്ലെങ്കിൽ വെള്ളത്തിൽ വീണവരെ രക്ഷിക്കാനായി പിന്നാലെ ചാടുന്നതും അപകടത്തിന് ഇടയാക്കും.
സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്യാനായി വെള്ളക്കെട്ടുകൾക്കരികിൽ അപകടകരമായി പോസ് ചെയ്യുന്നത് ഒഴിവാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |