കോട്ടയം . കൊവിഡ് പ്രതിസന്ധിയിൽ കരകയറുന്നതിനിടെ പേപ്പർ ക്ഷാമവും വിലവർദ്ധനവും അച്ചടി മേഖലയുടെ നട്ടെല്ലൊടിക്കുന്നു. ഉത്സവ സീസണിൽ കൃത്യ സമയത്ത് വർക്കുകൾ തീർത്ത് നൽകാൻ സാധിക്കാത്ത അവസ്ഥയാണ് പ്രിന്റിംഗ് മേഖലയിൽ. വിലവർദ്ധനവ് അടക്കമുള്ള വിഷയം ചൂണ്ടിക്കാട്ടി പരസ്യ സമരത്തിന് ഇറങ്ങുകയാണ് ഉടമകൾ. പേപ്പറിന്റെയും മഷിയടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെയും വിലയിലുണ്ടായ വർദ്ധനവ് മൂലം നിശ്ചിത തുകയിൽ ജോലി പൂർത്തിയാക്കാനും സാധിക്കുന്നില്ല. സ്‌കൂളുകൾ പുനരാരംഭിച്ചതും, ഉത്സവങ്ങൾ തിരിച്ചെത്തിയതും, ജനജീവിതം സാധാരണ നിലയിലായതും അച്ചടി മേഖലയ്ക്കുണ്ടായ ഗുണം പ്രയോജനപ്പെടുത്താനാവുന്നില്ല. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്ഷേത്രങ്ങളിലും പള്ളികളിലും നടക്കുന്ന ആഘോഷങ്ങൾക്ക് വേണ്ടി വലിയ ഓർഡറുകളാണ് ലഭിക്കുന്നത്. എന്നാൽ കടലാസിനും അച്ചടി സാമഗ്രികൾക്കും വില ഉയർന്നത് തിരിച്ചടിയായി. ആഗോള വിപണിയിൽ കടലാസിന് ആവശ്യം വർദ്ധിച്ചതാണ് വില വർദ്ധനവിന് പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നത്. വർണനോട്ടീസുകൾ അച്ചടിക്കാനുള്ള ആർട്ട് പേപ്പറുകൾ എത്തിയിരുന്നത് ചൈനയിൽ നിന്നാണ്. കൊവിഡ് കാലത്ത് നിലച്ച പേപ്പർ വരവ് ഇനിയും പൂർണ തോതിൽ പൂർവസ്ഥിതിയിലായിട്ടില്ല. ആർട്ട് പേപ്പറുകൾക്ക് ഇതിനാൽ കടുത്ത ക്ഷാമമാണ് നേരിടുന്നത്.
18 ശതമാനം നികുതി കൂടി.
6 ശതമാനം ജി എസ് ടി എന്നത് ഒറ്റയടിക്ക് 18 ശതമാനത്തിലേക്ക് ഉയർന്നു. കോപ്പിയർ പേപ്പറുകൾക്ക് ഒരു പായ്ക്കറ്റിന്മേൽ 40 രൂപയുടെ വരെ വ്യത്യാസമുണ്ട്. കൊവിഡിന് ശേഷം പേപ്പർ വിലയിൽ 70 ശതമാനത്തിന്റെ വർദ്ധനവുണ്ടായെന്നാണ് കണക്ക്. മഷി, കെമിക്കൽസ്, പ്ലേറ്റ് മുതലായ അച്ചടി അനുബന്ധ സാമഗ്രികൾക്കും വില ക്രമാതീതമായ വർദ്ധിച്ചു.
19 ന് ധർണ.
അച്ചടിക്കടലാസ് വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സംസ്ഥാന ഓഫീസുകൾക്ക് മുന്നിൽ കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ധർണ നടത്തും. പ്രെട്രോൾ, ഡീസൽ വിലയിലുണ്ടായ വർദ്ധനവിന്റെ പ്രതിഫലനമാണ് അച്ചടിമേഖലയിലും നിഴലിക്കുന്നത്. കൊവിഡ കാലത്ത് നിലച്ച കടലാസ് ഇറക്കുമതി പുനരാരംഭിച്ചാൽ വില വർദ്ധനവിൽ നേരിയ ആശ്വാസം ലഭിച്ചേക്കും.
കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സോണി ജോർജിന്റെ വാക്കുകൾ.
മൾട്ടിക്കളർ നോട്ടീസുകൾ അച്ചടിക്കാനുള്ള ആർട്ട് പേപ്പറുകൾ കിട്ടാനില്ല. വർക്ക് വരുന്നുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. സർക്കാർ ഇടപെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |