കോട്ടയം. ജില്ലയിൽ ഗുണനിലവാരമില്ലാത്ത ഫലവൃക്ഷത്തൈകളുടെ വില്പന വ്യാപകമാകുന്നു. അത്യുല്പാദനശേഷിയുള്ളതും, ചുരുങ്ങിയ കാലത്തിനുള്ളിൽ കായ്ക്കുന്നതുമായ തൈകൾ എന്ന പേരിലാണ് ഇവ വില്പന നടത്തുന്നത്. ഫലവൃക്ഷത്തൈകളുടെ പരിപാലനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചതോടെ കർഷകർ ഈ മേഖലയിലേയ്ക്ക് ആകൃഷ്ടരായിരിക്കുകയാണ്. ഈ സാഹചര്യം മുതലാക്കാനാണ് ചിലരുടെ ശ്രമം.
പ്ലാവ്, മാവ്, ജാതി, റംമ്പൂട്ടാൻ, തെങ്ങ്, മാംഗോസ്റ്റിൻ, പേര തുടങ്ങിയ നിരവധി ഫല വൃക്ഷങ്ങളുടെ തൈകൾക്ക് ആവശ്യക്കാർ വർദ്ധിച്ചിരിക്കുകയാണ്. ഇത്തരം തൈകൾ വാങ്ങി പരിപാലിക്കുന്ന കർഷകർക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. രണ്ടും മൂന്നും വർഷം കഴിഞ്ഞ് കായ്ച്ചില്ലെങ്കിലും പരാതിപ്പെടാൻ അധികം പേർ തയ്യാറാകാത്തത് ഇത്തരം വിൽപ്പനക്കാർക്ക് പ്രചോദനമാകുന്നു. ചിലതരം കാർഷിക മേളകളിലും ഗുണനിലവാരം കുറഞ്ഞ തൈകൾ വിൽക്കുന്നുണ്ട്. വേനൽ മഴ ലഭിച്ചതോടെ ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്നതിന് ആളുകൾക്ക് താത്പര്യമേറി. ഒരു വർഷം കൊണ്ട് കായ്ക്കുന്ന തൈകൾക്കൊക്കെ വലിയ ഡിമാൻഡാണ്. ഇതിന്റെ മറവിൽ ചില നഴ്‌സറികൾ ഹോർമോൺ കുത്തിവെച്ച തൈകളും വില്പന്ന നടത്തുന്നു. കായ്ച്ച് നിൽക്കുന്ന ചെറിയ തൈകൾ ഇത്തരത്തിൽ ഹോർമോൺ കുത്തിവച്ചവയാണ്. തൈകൾ ബഡ്ഡ് ചെയ്തശേഷമാണ് ഹോർമോൺ പ്രയോഗിക്കുന്നത്. ഇത്തരം തൈകൾ വാങ്ങി നട്ടാൽ, കായ്ഫലം ഉണ്ടാകുമെങ്കിലും ഗുണമേന്മ ഇല്ലാത്തവയാകും. മാവ്, തെങ്ങ് തുടങ്ങിയവയാണ് ഇത്തരത്തിൽ കൂടുതൽ ആളുകൾ വാങ്ങുന്നത്. 500 രൂപ മുതലാണ് വില. ഉയരത്തിന് അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.
കൃഷി വകുപ്പിൽ നിന്ന് ആവശ്യമായ തൈകൾ ലഭിക്കാത്തതാണ് സ്വകാര്യ നഴ്‌സറികൾക്ക് ഗുണനിലവാരം കുറഞ്ഞ തൈകൾ വിപണനം ചെയ്യാൻ വഴിയൊരുക്കുന്നത്.
വില 500 രൂപ മുതൽ.
നഴ്‌സറി തുടങ്ങാൻ പ്രത്യേക മാനദണ്ഡങ്ങളില്ല.
ഏകീകൃത ലൈസൻസ് സംവിധാനം ആവശ്യമില്ല.
വിൽപ്പനയ്ക്ക് കൃഷി വകുപ്പിന്റെ പരിശോധന ഇല്ല.
കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെടുന്നു.
ഗുണനിലവാരമുള്ള തൈകളാണ് വിപണിയിലുള്ളതെന്ന് ഉറപ്പ് വരുത്താൻ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കർശന പരിശോധന നടത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |