കോട്ടയം. 'ഇനി ഞാനൊഴുകട്ടെ പദ്ധതി' വഴി അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് ജില്ലയിൽ ഇതുവരെ വീണ്ടെടുത്തത് 4148 കിലോമീറ്റർ നീർച്ചാലുകൾ. മീനച്ചിലാർ-മീനന്തലയാർ നദീ സംയോജന പദ്ധതി വഴി തരിശുനിലമായിരുന്ന 5200 ഏക്കറിലധികം സ്ഥലങ്ങളിൽ നെൽകൃഷി ആരംഭിക്കാനുമായി. മഴ ശക്തമായിട്ടും വെള്ളപ്പൊക്കം ഉണ്ടാകാത്തത് മാലിന്യങ്ങൾ നീക്കി ആറുകളും തോടുകളും ശുദ്ധമാക്കി ഒഴുക്കു വർദ്ധിപ്പിച്ചതിനാലാണ്.
തരിശുഭൂമിയിൽ നൂറ് മേനി വിളയിച്ച് കോട്ടയത്ത് കാർഷിക മേഖലയിൽ പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ച മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പദ്ധതി വഴി പുതുതായി ആമ്പൽ ടൂറിസത്തിനും വഴിയൊരുക്കി.വർഷത്തിൽ ഒരു കൃഷി എന്ന സ്ഥാനത്ത് വിരിപ്പുകൃഷിയും പുഞ്ചകൃഷിയുമായി. ഇതു വഴി നെൽ ഉദ്പാദനത്തിലും വൻ വർദ്ധന വരുത്താനായി. കാൽനൂറ്റാണ്ടിനിടയിൽ ആദ്യമായാണ് പലയിടത്തും വർഷകാല വിരിപ്പ് കൃഷിയ്ക്ക് വിത്തെറിഞ്ഞത്. കൊടൂരാറിന്റെ തീരത്തുള്ള തോടുകൾ പ്രളയരഹിത കോട്ടയം പദ്ധതിയുടെ ഭാഗമായി സി.എം.ഡി.ആർ.എഫ് ഫണ്ട് ഉപയോഗിച്ച് തെളിച്ചെടുത്തതോടെയാണ് രണ്ടാം കൃഷിക്കായി കർഷകർ മുന്നോട്ടുവന്നത്..
മീനച്ചിലാർ- മീനന്തലയാർ- കൊടുരാർ നദീ സംയോജനം ആരംഭിച്ചിട്ട് അഞ്ചു വർഷമായി. 2017 ആഗസ്റ്റ് 28 നാണ് ജനകീയ കൂട്ടായ്മയ്ക്ക് കോട്ടയത്ത് തുടക്കമിട്ടത്. ഹരിത കേരളത്തിന്റെ വീണ്ടെടുപ്പിൽ അത് വൻകുതിപ്പേകി. തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കിയതോടെയാണ് 5200 ഏക്കർ നെൽപ്പാടങ്ങളിൽ കൃഷിയാരംഭിച്ചത്. ആറുകളിലും തോടുകളിലും അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ജനപങ്കാളിത്തത്തോടെ നീക്കം ചെയ്തു. ഇതിനകം 1600 കിലോമീറ്റർ തോടുകൾ തെളിച്ചെടുത്തു. മാലിന്യങ്ങൾ മാറിയതോടെ ഒഴുക്കായി. ആഴം കൂടിയതോടെ രണ്ടു മഴ പെയ്താൽ വെള്ളം പൊങ്ങുന്ന അവസ്ഥയ്ക്ക് മാറ്റമായി. പ്രളയരഹിത കോട്ടയമെന്ന ലക്ഷ്യത്തിലേക്കും ഇത് വഴിതെളിച്ചുവെന്നും
പദ്ധതി കോ-ഓർഡിനേറ്റർ കെ.അനിൽകുമാർ അവകാശപ്പെട്ടു.
ജനകീയ കൂട്ടായ്മയ്ക്ക്
തുടക്കം 2017ൽ.
പദ്ധതിയുടെ നേട്ടങ്ങൾ.
നെല്ലുദ്പാദനത്തിലും വൻ വർദ്ധന വരുത്താനായി.
നെൽകൃഷി ആരംഭിക്കാനുമായത് 5200 ഏക്കറിൽ.
ഇതിനകം തെളിച്ചെടുത്തത് 1600 കി. മീറ്റർ തോട്.
ആറുകൾ ശുദ്ധമായതോടെ വെള്ളപ്പൊക്കം ഒഴിവായി.
എസ്.എൻ.ഡി.പിയോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു പറയുന്നു.
നാഗമ്പടം പനയകഴുപ്പ് ഭാഗത്ത് മൂന്നു തവണ വെള്ളം പൊങ്ങേണ്ട സമയമായി. ആറും തോടും ശുദ്ധീകരിച്ച് ഒഴുക്കുണ്ടാക്കിയതാണ് ഇതിന് കാരണം. പരിസ്ഥിതിപ്രവർത്തകുടെ എതിർപ്പ് ഇല്ലാതിരുന്നെങ്കിൽ തോടും ആറും വൃത്തിയാക്കൽ കുറേ കൂടി നടന്നേനേ. തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയിലെ മാലിന്യങ്ങൾ നീക്കി തുറന്നതും ഒഴുക്കിന് കാരണമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |