മുണ്ടക്കയം ഈസ്റ്റ്. വന്യജീവി ആക്രമണത്താൽ പൊറുതിമുട്ടുകയാണ് എസ്റ്റേറ്റ് മേഖല. ചൊവ്വാഴ്ച പുലർച്ചെ കടമാൻകുളത്ത് പശുകിടാവിനെ കൊന്നനിലയിൽ കണ്ടെത്തിയോടെ ജനങ്ങൾ വീണ്ടും ഭീതിയിലായി. നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമണം ഈ മേഖലയുടെ സമാധാനം കെടുത്തുകയാണ്. പുലിയെന്നും കാട്ടുപൂച്ചയെന്നും ചെന്നായെന്നും പറയുന്നുണ്ടെങ്കിലും നാട്ടുകാരും വനപാലകരും തീരുമാനത്തിലെത്താനാകാതെ കുഴയുകയാണ്. നിരവധി സ്ഥലത്ത് കൂട് വച്ചെങ്കിലും പിടിതരാതെ വന്യജീവി വിലസുന്നു. എസ്റ്റേറ്റിന്റെ ഒരോ മേഖലയിലും ആഴ്ചകൾ ഇടവിട്ട് പശുക്കളും നായ്ക്കളും കൊല്ലപ്പെടുന്നു. ഇനി എന്നാണ് തങ്ങൾക്ക് നേരേയും ആക്രമണം ഉണ്ടാകുകയെന്ന ഭീതിയിൽ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് ജനങ്ങൾക്ക്.
ചൊവ്വാഴ്ച പുലർച്ചെയാണ് പശുകിടാവിനെ കടിച്ച് കൊന്ന നിലയിൽ കടമാൻകുളം 58 ആർ.പി. ഭാഗത്തെ ജനവാസ മേഖലയ്ക്കടുത്ത് കണ്ടെത്തിയത്. എസ്റ്റേറ്റിന്റെ ചെന്നാപ്പാറ മുകൾ, ചെന്നാപ്പാറ താഴെ, കൊമ്പുകുത്തി എന്നീ മേഖലയിൽ നിന്നാണ് കുറെ നാളുകളായി പശുവും വളർത്തുനായ്ക്കളും വന്യമൃഗങ്ങളുടെ അക്രമണത്തിൽ കൊല്ലപ്പെടുന്നത്. എസ്റ്റേറ്റ് ലയങ്ങൾക്ക് സമീപമുള്ള കന്നുകാലി കൂട്ടിൽ വരെ കയറി പശുക്കളെ കൊന്നു. മൃഗങ്ങളെല്ലാം കൊല്ലപ്പെട്ട രീതി ഒന്നുപോലെയാണ്. കഴുത്തിൽ കടിച്ച പാടുകളും ഉണ്ട്. അതുകൊണ്ടുതന്നെ പുലിയുടെ ആക്രമണമാകാം എന്നാണ് പറയപ്പെടുന്നത്. എന്നാൽ അത് തെളിയിക്കാൻ വനംവകുപ്പിന് കഴിയുന്നില്ല.
പുലിയോ, പൂച്ചപ്പുലിയോ, ചെന്നായയോ?.
പുലിയെന്ന നിഗമനത്തിൻ വനപാലകർ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് കൂട് ഒരുക്കിയെങ്കിലും കെണിയിൽ പെട്ടില്ലെന്ന് തന്നെയല്ല മറ്റു മേഖലയിൽ ആക്രമണം തുടരുകയുമാണ്. പുലിയുടെ സാന്നിദ്ധ്യമറിയാൻ ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല. പുലിയെന്നും പൂച്ചപ്പുലിയെന്നുമൊക്കെ നിഗമനത്തിലെത്തി നിൽക്കുന്നതിനിടയിലാണ് തൊഴിലാളി സ്ത്രീ ചെന്നായയെ കണ്ടെന്ന് പറയുന്നത്. അതിലും വ്യക്തത വരുത്താൻ അധികൃതർക്കായിട്ടില്ല. എന്ത് തന്നെയായാലും മേഖലയിലെ ജനങ്ങൾ ഇരുട്ട് വീണാൽ പുറത്ത് ഇറങ്ങാൻ ഭയപ്പെടുകയാണ്. ഏറെ ഭീതിയോടെയാണ് പുലർച്ചെ ടാപ്പിംഗിനായി തൊഴിലാളികൾ തോട്ടത്തിൽ പോകുന്നതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |