കോട്ടയം. ഓണമെത്തും മുന്നേ തന്നെ വിപണിയിൽ വിലയേറിത്തുടങ്ങി. അരിയും പച്ചക്കറിക്കുമെല്ലാം വിലകൂടി. ചില്ലറ വിപണിയിൽ അരിവില 50 രൂപ കടന്നു. വിവാഹമടക്കമുള്ള ആഘോഷങ്ങൾ കുറവായതിനാൽ വിൽപ്പന കുറവുള്ള കർക്കടകത്തിൽ പൊതുവേ വില വർദ്ധിക്കാറില്ലെന്ന പതിവാണ് തെറ്റുന്നത്. ഒരു മാസത്തിനിടയിൽ മിക്ക നിത്യോപയോഗ സാധനങ്ങൾക്കും വില ഉയർന്നു.
ആന്ധ്രയിൽ ജയ അരിക്ക് മൊത്തവില ജി.എസ്.ടി അടക്കം 50 രൂപയായി. ഒരു വർഷം മുൻപ് ഇതേ സമയം കിലോയ്ക്ക് 35 രൂപ വരെ വിലയുണ്ടായിരുന്ന കുത്തരിയാണ് അമ്പതിലെത്തിയത്. ചില്ലറ വിപണിയിൽ 50-51 രൂപയാണ് അരിവില. 5,10,25 കിലോ വീതമുള്ള പായ്ക്കറ്റുകൾക്ക് ജി.എസ്.ടി കൂടി നൽകണം. മറ്റുള്ള നിത്യോപയോഗ സാധനങ്ങൾക്കും ഒരു വർഷത്തിനുള്ളിൽ 20 മുതൽ 50 ശതമാനം വരെ വില വർദ്ധിച്ചു. ലൂസായി വാങ്ങിയാൽ ജി.എസ്.ടി നൽകേണ്ടെങ്കിലും വിപണിയിൽ കൂടുതലും പായ്ക്കറ്റ് സാധനങ്ങളാണുള്ളത്. വറ്റൽ മുളകിന് ഒരു മാസത്തിനിടെ 15 രൂപയാണ് വർദ്ധിച്ചത്. ഗുണ്ടൂർ പിരിയൻ മുളകിന്റെ മൊത്തവിൽപന വില 300 രൂപയായി ഉയർന്നു. കശ്മീരി പിരിയൻ മുളകിന് കിലോയ്ക്ക് 480 രൂപയായി. ചില്ലറ വിപണിയിൽ കിലോയ്ക്ക് 15 രൂപയെങ്കിലും കൂടുതലാകും.
വൻപയർ: 85.
ചെറുപയർ: 100.
ശർക്കര: 50.
പരിപ്പ്: 68.
ഉഴന്ന്: 118.
ഓണക്കിറ്റിനും പണികിട്ടി.
സ്വകാര്യ വ്യക്തികളും കടയുടമകളും എല്ലാ മാസവും നിശ്ചിത തുക വീതം വാങ്ങി ഓണ സമയത്ത് കിറ്റ് നൽകാറുണ്ട്. ഓരോ സാധനങ്ങളുടേയും അളവ് പറഞ്ഞ് ധാരണയിലാണ് പണം വാങ്ങുന്നത്. എന്നാൽ അപ്രതീക്ഷിത വിലക്കയറ്റം ഇവർക്കും നഷ്ടം സമ്മാനിക്കും. കിറ്റിലെ അളവ് കുറയ്ക്കാനും കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |