വ്യാജ വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ ജാഗ്രതാ നിർദേശവുമായി പൊലീസ്
കോട്ടയം. വ്യാജ വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികളെ കരുതിയിരിക്കണമെന്ന് പൊലീസിന്റെ കർക്കശ നിർദേശം. സമീപ ജില്ലകളിൽ തൊഴിൽതട്ടിപ്പ് വ്യാപകമായതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേയ്ക്ക് ജോലി തേടുന്ന യുവതി യുവാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവരുടെ പ്രവർത്തനം. പണം വാങ്ങിയാൽ പിന്നെ യാതൊരുവിവരവുമുണ്ടാവില്ല. ജില്ലയിലെ മുഴുവൻ റിക്രൂട്ടിംഗ് സ്ഥാപനങ്ങളുടേയും വിശദാംശങ്ങളും പൊലീസ് ശേഖരിക്കുകയാണ്.
കൊവിഡിന് ശേഷം തൊഴിൽതട്ടിപ്പിന്റെ എണ്ണം വർദ്ധിക്കുകയാണ്. ലൈസൻസ് ഇല്ലാത്ത നിരവധി ഏജൻസികൾ തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടുന്നുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് പ്രവർത്തനം. ഏജൻസികളും ഉദ്യോഗാർത്ഥികളും നേരിട്ട് കാണാറുപോലുമില്ല. വൻശമ്പളമെന്ന വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപയാണ് ഇവർ വാങ്ങുന്നത്. ഒടുവിൽ വിസ ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്നറിയുന്നതും പരാതി നൽകുന്നതും. സംസ്ഥാനത്ത് 300 ഓളം ലൈസൻസ് ഉള്ള വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികൾ മാത്രമേ ഉള്ളൂ, എന്നാൽ പല അനധികൃത ഏജൻസികളും ലൈസൻസ് ഉള്ള ഏജൻസികളുടെ ഏജന്റ്മാരാണെന്ന് അവകാശപ്പെട്ടാണ് ആളുകളെ കെണിയിൽ വീഴ്ത്തുന്നത്.
ലൈസൻസ് ഉള്ള വിദേശ
റിക്രൂട്ട്‌മെന്റ് ഏജൻസികൾ 300
ശ്രദ്ധിക്കാൻ
എമിഗ്രൻസ് ഓഫീസുമായി ബന്ധപ്പെട്ട് ഏജൻസികളെ മനസിലാക്കണം.
തൊഴിൽ പ്രതീക്ഷിച്ച് വിസിറ്റിംഗ് വിസയിൽ വിദേശത്തേയ്ക്ക് പോകരുത്.
ഇത്തരം വിസകൾക്ക് പണച്ചെലവും പറ്റിക്കപ്പെടാനുള്ള സാദ്ധ്യതയും കൂടുതൽ.
ജോബ് വിസയിക്കോ സ്റ്റുഡന്റ് വിസയിക്കോ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണം.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറയുന്നു.
സംസ്ഥാനത്ത് ഒട്ടേറെ അംഗീകൃത ഏജൻസികൾ ഉള്ളപ്പോഴാണ് സോഷ്യൽ മീഡിയയിലൂടെ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്. പലരും ഏജൻസിയെപ്പറ്റി അറിയാതെ കെണിയിൽപ്പെടുകയാണ്. ജില്ലയിൽ ഇത്തരത്തിലുള്ള ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |