കോട്ടയം. വേമ്പനാട്ടുകായലിലെ മിക്ക ഭാഗങ്ങളിലും മീനച്ചിലാറിന്റെ പകുതി മാത്രം ആഴം !. പ്രളയജലം ഒഴുകി പോകാതെ വെള്ളക്കെട്ട് തുടരുന്നത് ഇക്കാരണത്താലെന്ന് വിദഗ്ദ്ധർ. കോട്ടയത്ത് ഇല്ലിക്കൽ മുതൽ പേരൂർ വരെ മീനച്ചിലാറിന്റെ ആഴം ഫിഷ് ഫൈൻഡർ വച്ച് 95 സ്ഥലങ്ങളിൽ അളന്നതിൽ ശരശരി ആഴം ആറ് മീറ്ററാണ്. ഓരുവെള്ളം തടയുന്നതിന് താഴത്തങ്ങാടിയിൽ നിർമിച്ച തടയണ പൊളിച്ചു നീക്കാതെ മണ്ണും തെങ്ങിൻ കുറ്റിയും മുളയും മറ്റ് അവശിഷ്ടങ്ങളും വെള്ളത്തിനടിയിൽ കിടക്കുന്നിടത്ത് ഏഴ് അടി മാത്രമാണ് ആഴം. പാറമ്പുഴ തടി ഡിപ്പോ കടവിലെ തടയണയുടെ മുകളിൽ ആറടിയും. അനധികൃത മണ്ണു വാരലും അശാസ്ത്രീയമായി ആഴം കൂട്ടലും കാരണം മീനച്ചിലാറ്റിൽ ചില സ്ഥലങ്ങളിൽ 32 അടി വരെ ആഴം ഉണ്ട്. വേമ്പനാട്ടുകായലിൽ കൃത്യമായി ഡ്രഡ്ജിംഗ് നടത്താതെ എക്കലും മാലിന്യങ്ങളും വർഷങ്ങളോളം അടിഞ്ഞ് ഒന്നര മീറ്റർ മുതൽ മൂന്നു മീറ്റർ വരെയാണ് ആഴം. ശരാശരി ആറു മീറ്റർ ആഴമുള്ള മീനച്ചിലാറ്റിൽ നിന്ന് നേർപകുതി ആഴമുള്ള വേമ്പനാട്ടുകായലിലേക്ക് വെള്ളം ഒഴുകുന്നില്ല. ആവശ്യമായ ഒഴുക്കില്ലാത്തതിനാൽ ആറുകളുടെയും തോടുകളുടെയും തീരങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നു. സ്ഥിരം വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും ഇതാണ് പ്രധാന കാരണം. ഇതേക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താതെ ഏറ്റുമാനൂർ മുതൽ ഇല്ലിക്കൽ വരെ മീനച്ചിലാറിന് ആഴം കൂട്ടാൻ ജലസേചന വകുപ്പ് തീരുമാനിച്ചിരിക്കുകയാണ് . ഇത് സ്ഥിരം വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും കാരണമാകുമെന്ന് പരിസ്ഥിതി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുമ്പോഴും മുഖം തിരിച്ചു നിൽക്കുകയാണ് ജില്ലാ ഭരണകൂടം.
ശാസ്ത്രീയ പഠനങ്ങൾ ഇല്ല .
കാലാവസ്ഥ വ്യതിയാനം മൂലം എല്ലാവർഷവും വെള്ളപ്പൊക്കം.
കയറുന്ന വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളും കൂടുന്നു.
ബന്ധപ്പെട്ടവർ ആരും ശാസ്ത്രീയ പഠനങ്ങൾ നടത്തുന്നില്ല.
മീനച്ചിലാർ ആഴംകൂട്ടലും തീരത്തെ മരം വെട്ടിലും തകൃതി.
ആഴംകൂട്ടലിന്റെ പേരിൽ മണൽമാഫിയയെ സഹായിക്കുന്നു.
അളന്നത് സ്ഥലങ്ങൾ 95.
ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ പറയുന്നു.
വേമ്പനാട്ടുകായലിന്റെ ആഴം കുറഞ്ഞ് എക്കൽ തുരുത്തുകൾ പല ഭാഗത്തും രൂപപ്പെടുന്നുണ്ട്. എക്കൽ വാരി കായലിന്റെ ആഴം കൂട്ടണം. മീനച്ചിലാർ ആഴം കൂട്ടിയതുകൊണ്ട് പ്രയോജനമില്ല. വെള്ളം കായലിലേക്കും കായലിൽ നിന്ന് കടലിലേക്കും ഒഴുകാത്തതിനെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി. പ്രതിവിധികൾ കണ്ടെത്തണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |