കോട്ടയം. ലക്ഷങ്ങൾ സമ്മാനത്തുകയുള്ള ചാമ്പ്യൻസ് ബോട്ട് ലീഗിന് തുടക്കം കുറിക്കുന്ന ആലപ്പുഴ നെഹ്‌റു ട്രോഫിമത്സരത്തിൽ പങ്കെടുക്കാൻ കുമരകത്തു നിന്ന് അഞ്ചു ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ പത്ത് കളിവള്ളങ്ങൾ പുന്നമടയിലേക്ക് കുതിക്കും.
കഴിഞ്ഞ നെഹൃട്രോഫി മത്സരത്തിൽ മികച്ച സമയം കണ്ടെത്തിയ 12 ചുണ്ടൻ വള്ളങ്ങൾ ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്നുണ്ട്. അഞ്ചുചുണ്ടനും കുമരകത്തുനിന്നുള്ള ടീമുകളുടേതാണ്. പായിപ്പാടൻ (വേമ്പനാട് ബോട്ട് ക്ലബ്), സെന്റ് പയസ് (കുമരകം ടൗൺബോട്ട് ക്ലബ്ബ് ), ആയാപറമ്പ് പാണ്ടി (കുമരകം ബോട്ട് ക്ലബ്,) ജവഹർ തായങ്കരി (സമുദ്ര ബോട്ട് ക്ലബ്), നടുഭാഗം (എൻ.സി.ഡി.സി ബോട്ട് ക്ലബ്ബ് ) എന്നീ ചുണ്ടനുകളാണ് നെഹൃട്രോഫിയിൽ കുമരകത്തിന്റെ തുഴയെറിയുന്നത്.
മൂന്ന് ഹാട്രിക്കുകൾ അടക്കം പതിനഞ്ചു തവണ കുമരകത്തെ ടീമുകൾ നെഹ്‌റു ട്രോഫി നേടിയിട്ടുണ്ട്. 2016ൽ കാരിച്ചാൽ ചുണ്ടനിൽ വേമ്പനാട് ബോട്ട് ക്ലബാണ് അവസാനം നെഹൃട്രോഫി ജേതാക്കളായത്. വേമ്പനാട് ബോട്ട് ക്ലബ് കഴിഞ്ഞ ദിവസം മുതൽ ആപ്പിത്തറയിൽ പരിശീലനം ആരംഭിച്ചു.
വേമ്പനാട്, സമുദ്ര, കുമരകം ബോട്ട് ക്ലബ്ബുകൾ മുത്തേരിമടയിൽ പരിശീലനം നടത്തും. ടൗൺ, എൻ.സി.ഡി.സി ടീമുകൾ തൊള്ളായിരം തോട്ടിലാണ് പരിശീലനം നടത്തുക. വരുംദിവസങ്ങളിൽ എല്ലാ ക്ലബ്ബുകളും പരിശീലനം ആരംഭിക്കുന്നതോടെ കുമരകംകാർ വള്ളംകളിലഹരിയിൽ മുങ്ങും. അഞ്ച് ചുണ്ടൻ വള്ളങ്ങളും ചെറുവള്ളങ്ങളും ഒരുമിച്ചു പരീശീലനം നടത്താനിറങ്ങുന്ന വള്ളംകളിക്ക് തുല്യമായ മുത്തേരിമട പൂരം ഈ മാസം 28നാണ്. നെഹ്‌റു ട്രോഫിക്ക് മുമ്പുള്ള അവസാന ഞായറാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുവരെ പരിശീലന തുഴച്ചിൽ കാണാൻ. ആളുകൾ ഒഴുകിയെത്തും. കുമരകം ചുണ്ടനുകളുടെ തുഴക്കരുത്ത് നേരിട്ടറിയാൻ നെഹൃട്രോഫിയിൽ മത്സരിക്കുന്ന മറ്റ് ചുണ്ടൻവള്ളങ്ങളുടെ തുഴച്ചിൽക്കാരും ഇവിടെ രഹസ്യനിരീക്ഷണത്തിനെത്തും.
രണ്ട് ഹാട്രിക് അടക്കം ഏഴുതവണ നെഹൃട്രോഫി നേടിയ ചരിത്രമുള്ള കുമരകം ബോട്ട് ക്ലബ്ബ് ഇറക്കുമതി തുഴച്ചിൽകാരെ ഒഴിവാക്കി കുമരകംകാരായ തുഴച്ചിൽകാർക്ക് പ്രാധാന്യം നൽകി പരമ്പരാഗത ശൈലിയാകും പരീക്ഷിക്കുക. രണ്ടാഴ്ചത്തെ പരിശീലനം മുത്തേരിമടയിൽ നടത്തും. കമുകും മുളയും വെള്ളത്തിൽ നാട്ടിയാണ് ആദ്യ തുഴച്ചിൽ. പിന്നീട് ചുണ്ടനിലുമാകും പരിശീലനം.
കൊവിഡും പ്രളയവും കാരണം മൂന്നു വർഷത്തിന് ശേഷമാണ് പഴയ പ്രതാപത്തോടെ വള്ളം കളിയെത്തുന്നത്. 130 തുഴച്ചിൽകാർ വരെയുള്ള വള്ളത്തിന് ഭക്ഷണം, വള്ള വാടക അടക്കം 50 ലക്ഷം രൂപവരെ രണ്ടാഴ്ചത്തെ പരിശീലനത്തിന് വേണ്ടി വരും. ഇതിനായി പ്രമുഖ സ്പോൺസർമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ്ബുകൾ
താഴത്തങ്ങാടി വള്ളംകളി സെപ്തം. 4ന്.
പരിശീലനത്തിനു ചെലവ്: 50 ലക്ഷം.
ബോട്ട് ലീഗിൽ 12 മത്സരങ്ങൾ.
സമ്മനതുക 48 ലക്ഷം- 1.31 കോടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |