ചങ്ങനാശേരി. ബിന്ദുമോൻവധം ആസൂത്രിതമെന്ന് പൊലീസ്. കുടുംബ,സാമ്പത്തിക പ്രശ്‌നങ്ങളെത്തുടർന്നുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം. അതിനിടെ പ്രധാന പ്രതിയായ മുത്തുകുമാറിനെ (53) ഇന്നലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുത്തുകുമാറും സംഘവും ദിവസങ്ങൾക്ക് മുൻപേ ബിന്ദുമോനെ കൊലപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. മുത്തുകുമാർ മക്കളെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റുകയും സമീപത്തെ വീടുകളിൽ നിന്നും മൺവെട്ടി, പാര തുടങ്ങിയവ കരുതിവയ്ക്കുകയും ചെയ്തു.
കഴിഞ്ഞ മാസം 26ന് പുതുപ്പള്ളി സ്വദേശികളായ ബിബിൻ, ബിനോയ് എന്നിവരും ചേർന്ന് ബിന്ദുമോനെ മുത്തുകുമാർ വാടകയ്ക്ക് താമസിക്കുന്ന പൂവത്തെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി ഒന്നിച്ച് ഭക്ഷണവും മദ്യവും കഴിച്ചു. ഇതിനിടെ കുടുംബ, സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് ബിന്ദുകുമാറിനോട് ചോദിക്കുകയും വാക്കുതർക്കം മർദ്ദനത്തിലും കൊലപാതകത്തിലും കലാശിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം, വീടിന്റെ അടുക്കളയോട് ചേർന്നുള്ള ഷെഡിൽ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്തു. മൂവരും ട്രെയിനിൽ കോയമ്പത്തൂരിലേക്ക് കടന്നു. മുത്തുകുമാറിന്റെ വീട്ടുമുറ്റത്തിരുന്ന ബിന്ദുമോന്റെ ബൈക്ക് സംഭവ ദിവസം രാത്രി ഇവിടെ നിന്നും മാറ്റുകയും പിന്നീട്, വാകത്താനത്തുള്ള തോട്ടിൽ തള്ളുകയുമായിരുന്നു.
കോയമ്പത്തൂരിൽ ഒളിവിൽ കഴിയുന്നതിനിടെ കൂട്ടുപ്രതികളുമായുണ്ടായ തർക്കത്തെ തുടർന്ന്, 28ന് മുത്തുകുമാർ തിരികെ നാട്ടിലെത്തി. കലവൂർ ഐ.ടി.സി കോളനിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ശനിയാഴ്ച രാത്രി ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിലാവുന്നത്. കൂട്ടുപ്രതികളെ പിടികൂടുന്നതിനായി ചങ്ങനാശേരി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിൽ തങ്ങുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ പ്രതികൾ കുടുങ്ങുമെന്നാണ് സൂചന. രണ്ട് പ്രതികളെകൂടി പിടികൂടിയശേഷം മൂവരെയും ഒന്നിച്ച് ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തയുണ്ടാകൂകയെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |