കോട്ടയം: അരി ചില്ലറ വില 60 കടന്നു. തെക്കൻ കേരളത്തിൽ ഏറ്റവുമധികം വിറ്റുപോകുന്ന ജയ, മട്ട വടി അരിക്ക് മൊത്തവില കിലോയ്ക്ക് 58 ആണ്. ഓണത്തിന് മുമ്പ് 50 രൂപയിൽ താഴെയായിരുന്നു. ഒരു മാസത്തിനുള്ളിൽ കിലോയ്ക്ക് 10 രൂപക്കു മുകളിലാണ് വർദ്ധന. ചില്ലറ വില ഉൾപ്രദേശങ്ങളിൽ 60-62ൽ എത്തി.
ലോഡിങ് ചെലവുകൾ ഉൾപ്പെടെ കണക്കുകൂട്ടുമ്പോൾ 60 രൂപയ്ക്കു താഴെ വിൽക്കാനാവില്ലെന്ന് വ്യാപാരികൾ പറയുന്നു. 5,10 ബാഗുകളിൽ നിറച്ചു വരുന്ന ഏറെ ഡിമാൻഡ് ഉള്ള സുരേഖ, കുത്തുവിളക്ക് തുടങ്ങിയവയുടെ ചില്ലറ വില 60 കടന്നു . അരി മില്ലുകൾ പുറത്തിറക്കുന്ന മറ്റു ബ്രാൻഡഡ് അരിവില 70ലേയ്ക്ക് അടുത്തു. പൊടിയരി, ഉണക്കലരി, പച്ചരി എന്നിവയുടെ വിലയും കൂടുകകയാണ്. അന്യ സംസ്ഥാനക്കാർ കൂടുതലായി ഉപയോഗിക്കുന്ന വെള്ളയരിക്കും (പൊന്നി) വിലയേറി.
25 കിലോവരെയുള്ള പായ്ക്ക് ചെയ്ത അരിക്ക് അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയത് വില കൂടാൻ കാരണമായി. നികുതി ബാധകമല്ലാത്ത 50 കിലോ പാക്കറ്റ് മൊത്ത വ്യാപാരികളിൽ നിന്നു വാങ്ങുന്ന ചില്ലറ വ്യാപാരികൾ അനിയന്ത്രിതമായി വില കൂട്ടുകയാണെന്ന പരാതിയുണ്ട്.
ആന്ധ്രയിൽ നിന്ന് അരി വരുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. മുൻപ് മൊത്ത വ്യാപാരികൾക്ക് കടമായി സാധനങ്ങൾ നൽകുമായിരുന്നു. മുൻകൂറായി പണം അടച്ചാൽ മാത്രമേ കേരളത്തിലേക്ക് ലോഡ് അയയ്ക്കൂവെന്നാണ് ആന്ധ്രയിലെ മിൽ ഉടമകളുടെ പുതിയ നിലപാട്.
സപ്ലൈക്കോ ഔട്ട് ലെറ്റുകളിൽ മാസം അഞ്ച് കിലോ അരി മാത്രമാണ് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. കൂടുതൽ അരി നൽകിയിരുന്നെങ്കിൽ പൊതു വിപണിയെ സ്വാധീനിച്ചേനേ. ബി.പി.എല്ലിന് മുകളിലുള്ള കാർഡുടമകൾക്ക് റേഷൻ കടകളിൽ രണ്ട് കിലോ അരി മാത്രമാണ് ഒരു മാസം ലഭിക്കുന്നത്. റേഷൻ കടകളിലൂടെ ഗുണനിലവാരമുള്ള അരി കൂടുതൽ വിതരണം ചെയ്താലേ പൊതു വിപണിയിൽ വില പിടിച്ചുനിറുത്താൻ കഴിയൂ. വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയുന്നത് ചെയ്യുന്നുണ്ടെന്നും സപ്ലൈകോ സ്റ്റോർ വഴി പരമാവധി വില കുറച്ച് സാധനങ്ങൾ നൽകാനാണ് ശ്രമമെന്നും സപ്ലൈകോ അധികൃതർ പറയുന്നുണ്ടങ്കിലും വേണ്ടത്ര സാധനങ്ങൾ ലഭിക്കുന്നില്ല. ആന്ധ്രയിലെത്തി ഇടനിലക്കാരെ ഒഴിവാക്കി വില കുറച്ച് അരി എത്തിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ആവർത്തിച്ചുപറയുന്നുണ്ടെങ്കിലും നടപടിയായിട്ടില്ല .
മൊത്തവില കിലോ 58.
ചില്ലറ വിൽപ്പന വില 60.
വില വർദ്ധനവിന്റെ കാരണങ്ങൾ.
ആന്ധ്രയിൽ നിന്ന് അരി വരവ് പഴയതിലും കുറഞ്ഞു.
ഇടനിലക്കാരെ ഒഴിവാക്കാനുള്ള നീക്കം ഫലം കണ്ടില്ല.
ഇവിടെ ചില്ലറ വ്യാപാരികൾ അമിത ലാഭമെടുക്കുന്നു.
സപ്ലൈക്കോ ഫലപ്രദമായി വിപണിയിൽ ഇടപെടുന്നില്ല.
റേഷൻകടകളിലൂടെ പ്രതിമാസം രണ്ടു കിലോ അരി മാത്രം.
വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയുന്നത് ചെയ്യുന്നുണ്ട്. സപ്ലൈകോ സ്റ്റോർ വഴി പരമാവധി വില കുറച്ച് സാധനങ്ങൾ നൽകാനാണ് ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |