കോട്ടയം . വികസനരേഖയെ ചൊല്ലി കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി യോഗത്തിനിടെ കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയ് കല്ലുപുരക്കൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിലായതിനെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുന്നു. ഇതു സംബന്ധിച്ച് ജോയിയുടെ ഭാര്യ ലിസമ്മ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി ജി പി തുടങ്ങിയവർക്ക് പരാതി നൽകിയതിന് പിന്നാലെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് അന്വേഷണം ആവശ്യപ്പെട്ട് യു ഡി എഫും രംഗത്തുവന്നതോടെ വിഷയം രാഷ്ട്രീയപ്പോരായി. ഇടതുമുന്നണി ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് കാലാവധി അവസാനിച്ച ജോയ് സ്ഥാനം രാജിവയ്ക്കാൻ തയ്യാറാകാത്തതിനെ ചൊല്ലി യോഗത്തിൽ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായതിനെതുടർന്നുള്ള മാനസിക സമ്മർദ്ദത്തിൽ ജോയ് കുഴഞ്ഞു വീണെന്നും ചികിത്സ ലഭിക്കാൻ വൈകിയതാണ് ഗുരുതരാവസ്ഥയിലാകാൻ കാരണമെന്നുമാണ് ഭാര്യയുടെ പരാതി. അതേസമയം യോഗത്തിൽ പ്രസിഡന്റ് കാലാവധി പ്രശ്നം ചർച്ച ചെയ്തില്ലെന്നും യോഗം അവസാനിച്ച ശേഷമാണ് ജോയ് കുഴഞ്ഞു വീണതെന്നും ഉടൻ ആശുപത്രിയിൽ എത്തിച്ചെന്നമാണ് കേരളകോൺഗ്രസ് എം നേതാക്കൾ പറയുന്നത്.
കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു പറയുന്നു.
കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആറുമാസം കൂടി ജോയ് കല്ലുപുരക്കലിന് നൽകാൻ വിരോധമില്ലെന്ന് നേരത്തേ അറിയിച്ചതാണ്. മണ്ഡലം കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് ചർച്ചയോ വാക്കേറ്റമോ ഉണ്ടായിട്ടില്ല. യോഗം അവസാനിച്ച ശേഷം ജോയ് പെട്ടെന്ന് കസേരയിൽ കുഴഞ്ഞു വീഴുകയായിരുന്നു. അടിയന്തിരമായി ആശുപത്രിയിലെത്തിച്ചു. ഇതു സംബന്ധിച്ച് നടത്തുന്ന പ്രചാരണം ശരിയല്ല. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങാനുള്ള ചില യു ഡി എഫ് നേതാക്കളുടെ നീക്കം രാഷ്ട്രീയമാണ്.
യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറയുന്നു.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാത്ത ജോയിയെ യോഗത്തിൽ ഭീഷണിപ്പെടുത്തി. ഒരംഗം കസേര എടുത്ത് ആക്രമിക്കാൻ ശ്രമമുണ്ടായതിനെ തുടർന്നാണ് കുഴഞ്ഞു വീണത്. ജോയി അതീവ ഗുരുതരാവസ്ഥയിലാകാൻ കാരണം ആശുപത്രിയിൽ എത്തിക്കാൻ വൈകിപ്പിച്ചതാണ്. ഇതു സംബന്ധിച്ച് ജോയിയുടെ ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടും ഭരണ സ്വാധീനത്താൽ അന്വേഷണം നടത്താത്തതിനെ തുടർന്നാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. അന്വേഷണം നടക്കുന്നില്ലെങ്കിൽ സമരം ശക്തമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |