കോട്ടയം. കുരുമുളകിന്റെ ഉത്പാദനത്തിൽ ഇടിവുണ്ടായിട്ടും വില കൂടുന്നില്ല. മൂന്നുകൊല്ലമായാണ് വലിയ തോതിലുള്ള വിലയിടിവ് അനുഭവപ്പെടുന്നത്. നിലവിൽ കിലോയ്ക്ക് 490 രൂപ മാത്രമാണ് കർഷകന് ലഭിക്കുന്നത്. മുൻപ് 750 രൂപ വരെ ലഭിച്ചിരുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലമാണ് കുരുമുളകിന്റെ ആഭ്യന്തര ഉത്പാദനത്തിൽ വലിയ തോതിൽ കുറവുണ്ടായത്. മുൻകാലങ്ങളിൽ കേരളത്തിലായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതൽ ഉത്പാദനം. ഇപ്പോൾ കർണാടകയിലാണ് .
കോട്ടയം ജില്ലയുടെ മലയോര മേഖലയിലാണ് കുരുമുളക് വ്യാപകമായി കൃഷി ചെയ്യുന്നത്. കാലംതെറ്റിയുള്ള മഴ മൂലം തിരിയിടുമ്പോൾ തന്നെ കൊഴിഞ്ഞുപോകുന്ന സ്ഥിതിയാണ്. കൂടാതെ, വിളവെടുത്താൽ തന്നെ കൃത്യമായി ഉണക്കിയെടുക്കാനും ബുദ്ധിമുട്ടുന്നു. നല്ല വെയിലുള്ള കാലാവസ്ഥയിലേ മുളക് ഉണ്ടാകൂ. ഡിസംബറിലാണ് വിളവെടുപ്പ് സമയം.
2022ൽ ആഭ്യന്തര ഉത്പാദനം ഒരു ലക്ഷം ടണ്ണിന് മുകളിൽ ആകുമെന്ന് കേരളത്തിലെ ചില സർക്കാർ ഏജൻസികൾ പ്രവചിച്ചിരുന്നെങ്കിലും നിലവിൽ 70000 ടണ്ണിന് താഴെ മാത്രമേയുള്ളു. ആഭ്യന്തര ഉത്പാദനം കുറഞ്ഞിട്ടും വില വർദ്ധിക്കാത്തത് ശ്രീലങ്കയിൽനിന്ന് വലിയതോതിൽ ഇറക്കുമതി ചെയ്യുന്നതിനാലാണ്. ഇത് കുരുമുളക് കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരെ ഇല്ലാതാക്കാനുള്ള ആസൂത്രിതമായ ശ്രമമാണെന്ന് ആക്ഷേപമുണ്ട്.
കർഷകർക്ക് കാലക്കേടായത്.
•ഉത്പാദനത്തെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനം.
•8 ശതമാനം അധിക തീരുവ കൊടുത്തുള്ള ഇറക്കുമതി.
•സർക്കാർ ഏജൻസികളുടെ നിരുത്തരവാദ സമീപനം.
വിലനിലവാരം.
•നിലവിൽ 490 രൂപ
•മുൻപ് 750 രൂപ
കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് പറയുന്നു,
"ഉത്പാദനത്തിൽ കുറവുണ്ടായിട്ടും വില വർദ്ധിക്കാത്തതും ശ്രീലങ്കയിൽ നിന്ന് അധിക തീരുവ കൊടുത്ത് കേരളത്തിലേക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്നതും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലമാണ്. സ്‌പൈസസ് ബോർഡ് ഉൾപ്പെടെയുള്ളവ ശരിയായ ഇടപെടൽ നടത്തുന്നുമില്ല".
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |