കോട്ടയം . ടൂറിസം കേന്ദ്രമായ വാഗമണ്ണിലേയ്ക്കുള്ള റോഡിന് പുതിയ ടെൻഡർ അവസാനിച്ചതോടെ പ്രതീക്ഷയോടെ നാട്ടുകാർ. പത്തു വർഷമായി നവീകരണം കാത്ത് കിടക്കുകയാണ് ഈരാറ്റുപേട്ട - വാഗമൺ റോഡ്. നിർമ്മാണത്തിൽ വീഴ്ച വരുത്തിയ കരാറുകാരനെ മാറ്റി പുതിയ ടെൻഡർ ക്ഷണിച്ചിരുന്നു. ടെൻഡർ നൽകാനുള്ള കാലാവധി ഇന്നലെ അവസാനിച്ചെന്നിരിക്കെ റോഡ് നിർമ്മാണം പുനരാരംഭിച്ച് സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ജനങ്ങൾ. 16 നാണ് ടെൻഡർ തുറക്കുന്നത്. മദ്ധ്യകേരളത്തിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്ക് എത്തിച്ചേരാനുള്ള പ്രധാന റോഡാണിത്. 24 കിലോമീറ്ററുള്ള ഈരാറ്റുപേട്ട - വാഗമൺ റോഡിൽ തീക്കോയി കല്ലം മുതൽ വഴിക്കടവ് വരെയുള്ള ഭാഗത്ത് യാത്ര അതീവ ദുഷ്കരമാണ്.
കരാറുകാരന്റെ ലൈസൻസ് റദ്ദാക്കി.
റോഡ് പണി കരാറെടുത്ത എറണാകുളത്തെ ഡീൻ കൺസ്ട്രഷൻസ് എന്ന സ്ഥാപനമാണ് നിർമ്മാണപ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയത്. ഇവരുടെ എ ക്ലാസ് ലൈസൻസ് കഴിഞ്ഞ ദിവസം റദ്ദാക്കി. സൂപ്രണ്ടിംഗ് എൻജിനിയറുടേതാണ് നടപടി. 2022 ഫെബ്രുവരി 15 ന് റോഡ് നിർമ്മാണം ഏറ്റെടുത്ത കമ്പനി ആഗസ്ത് 24 ന് മുൻപായി നിർമ്മാണം പൂർത്തീകരിക്കുമെന്നായിരുന്നു കരാർ.
കരാർ റദ്ദാക്കുന്നതിന് ഇടയാക്കിയത്.
2016 ൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 63.99 കോടി രൂപ അനുവദിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ റോഡ് നവീകരിക്കാൻ അനുമതി ലഭിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കൽ നടപടികളിലുണ്ടായ കാലത്താമസം മൂലം പദ്ധതി നടപ്പിലാക്കാനായില്ല. ഈ സാഹചര്യത്തിലാണ് റോഡിന്റെ ടാറിംഗ് പ്രവൃത്തികൾക്കായി 19.90 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചത്. എന്നാൽ 6 കിലോമീറ്റർ പ്രവൃത്തിയാണ് പൂർത്തീകരിച്ചത്. തുടർന്നാണ് മന്ത്രി റിയാസിന്റെ നിർദ്ദേശപ്രകാരം കരാർ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് പറയുന്നു.
ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിക്കണം. ടെൻഡർ ചെയ്തിട്ടുള്ള തുക അപര്യാപ്തമായതിനാൽ കൂടുതൽ തുക അനുവദിക്കണം. ജൂണിന് മുമ്പായി നിർമ്മാണം പൂർത്തിയാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |