കോട്ടയം: തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന ചത്ത കോഴിയുടെ ഇറച്ചി (സുനാമി ഇറച്ചി) വില്പന കോട്ടയത്തും വ്യാപകമാണെന്ന കേരളകൗമുദി വാർത്തയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി. അതേസമയം സുനാമി ഇറച്ചി വിൽക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ അറിയിച്ചു. ചത്തകോഴികളെ കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കി ക്രിമിനൽ കേസെടുക്കുമെന്ന് കോട്ടയം നഗരസഭാധികൃതരും വ്യക്തമാക്കി.
പനച്ചിക്കാട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചു
പനച്ചിക്കാട് പഞ്ചായത്തിന്റെ 14-ാം വാർഡിൽ കാവനാടിക്കടവ് ഭാഗത്ത് സ്വകാര്യ ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഈ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വീടുകളിലെയും കോഴി, താറാവ്, കാട എന്നിവയുടെ കളക്ടറുടെ നിർദ്ദേശപ്രകാരം ഇന്ന് മുതൽ ദയാവധം ചെയ്തു സംസ്കരിക്കും. കുഴിമറ്റം പള്ളിക്കവല, കൂമ്പാടി, മയിലാടുംകുന്ന്, കുഴിമറ്റം പള്ളിഭാഗം, പള്ളിക്കടവ് തുടങ്ങി പ്രദേശങ്ങളിലുള്ളവർ ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.കെ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള രണ്ട് സംഘമാണ് ദയാവധം നടത്തുക.
'മൂവായിരത്തോളം പേർ ജില്ലയിൽ ഇറച്ചിക്കോഴി കച്ചവടം നടത്തുന്നുണ്ട്. ആരെങ്കിലും ചത്തകോഴികളെ വിൽക്കുന്നുണ്ടെങ്കിൽ അവരെ സംഘടന നിയമത്തിന് മുന്നിൽ കൊണ്ടുവരും".
- അബ്ദുൾ സത്താർ,
സെക്രട്ടറി കേരളസംസ്ഥാന ചിക്കൻ വ്യാപാരി വ്യവസായി സമിതി
'കേരളകൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ടു. കോഴിക്കടകൾ പുലർച്ചെയും പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സുനാമി ഇറച്ചി വിൽക്കുന്നുവെന്ന് കണ്ടെത്തിയാൽ ക്രിമിനൽ കേസെടുക്കും. ലൈസൻസ് റദ്ദാക്കും. വൻ തുക ഫൈനും ഈടാക്കും".
- ബി. ഗോപകുമാർ,
കോട്ടയം നഗരസഭ വൈസ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |