കോഴിക്കോട് : സാഹിത്യ നഗരമാവാൻ കോഴിക്കോട് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്നു. ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരം പദവി നേടാനായി കോഴിക്കോട് അപേക്ഷ നൽകുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. യുനസ്‌കോയുടെ സാഹിത്യനഗരപദവി നേടാൻ അപേക്ഷ നൽകേണ്ട അവസാന തിയതി ജൂൺ 30 ആണ്. അതിനുമുമ്പ് അപേക്ഷ നൽകും. കേന്ദ്ര സർക്കാറിന്റെ പിന്തുണ ഉറപ്പാക്കുമെന്നും കോർപ്പറേഷൻ ബഡ്ജറ്റിൽ ഒരു കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു.
കോഴിക്കോടിന്റെ സാദ്ധ്യതകൾ വ്യക്തമാക്കി കാലിക്കറ്റ് എൻ.ഐ.ടി നടത്തിയപഠനത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനം.
കോഴിക്കോട് ലിറ്റററി സർക്യൂട്ടും റീഡിംഗ് സ്ട്രീറ്റും ഉണ്ടാക്കും. നഗരത്തിലെത്തുന്നവർക്ക് വായിക്കാൻ തെരുവിൽ ഇടമൊരുക്കും. സാഹിത്യ രംഗത്ത് പ്രാധാന്യമുള്ള സ്ഥലങ്ങൾ ഉൾപ്പെടുത്തി ലിറ്ററി സർക്യൂട്ട് തയ്യാറാക്കും. കിലയുടെ സഹകരണത്തോടെയാണ് സാഹിത്യനഗര പദവിക്കായുള്ള ശ്രമം നടത്തുന്നത്. ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ്, കില അർബൻ ചെയർമാൻ പ്രൊഫ. അജിത് കാളിയത്ത്, എൻ.ഐ.ടി അസോ. പ്രൊഫസർ ഡോ.സി.മുഹമ്മദ് ഫിറോസ്, ആർകിടെക് നിമിൽ മെഹർ ഹുസൈൻ, പി.കെ.പാറക്കടവ്, ഡോ. പ്രസാദ് കൃഷ്ണ, ഡോ.കെ.കെ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.കൃഷ്ണകുമാരി സ്വാഗതവും കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |