കോഴിക്കോട്: കൊവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ പെരുന്നാൾ വിപണിയിൽ പ്രതീക്ഷയറ്റ് വ്യാപാരികൾ.
വിഷുവിന് പിന്നാലെ റംസാൻ വിപണിയെയും കൊവിഡ് കവർന്നാൽ വ്യാപാരികളെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി. കൊവിഡ് വ്യാപനം തടയാൻ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങളാണ് ഇനിയുളള ദിവസങ്ങളിൽ വരാൻ പോകുന്നത്. നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് 7.30 വരെയാക്കിയിരിക്കുകയാണ്. മെഡിക്കൽ ഷോപ്പുകളും ഹോട്ടലുകളിൽ പാർസൽ സർവീസും മാത്രമാണ് ഒമ്പതുവരെ പ്രവർത്തിക്കുന്നത്. നിയന്ത്രണങ്ങൾ ഉറപ്പുവരുത്താൻ കടകളിൽ പൊലീസിന്റെ പരിശോധനയും ശക്തമാണ്. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സാധനങ്ങളുടെ വിൽപ്പന ഒഴികെ തടഞ്ഞത് വലിയ വരുമാന നഷ്ടമുണ്ടാക്കുന്നതായി വ്യാപാരികൾ പറയുന്നു. കൊവിഡ് വ്യാപനം കൂടിയതോടെ ഷോപ്പിംഗ് കുറഞ്ഞത് തുണിക്കടകളിൽ ഉൾപ്പെടെ വ്യാപാരം 60 ശതമാനം കുറഞ്ഞു.
റംസാൻ തുടക്കത്തിലും പകുതിയിലുമായി രണ്ടോ മൂന്നോ തവണയായാണ് വിപണിയിലേക്കുള്ള വസ്ത്രങ്ങൾ, ചെരുപ്പുകൾ തുടങ്ങിയവ മുംബയ്, ബംഗളൂരു, ഡൽഹി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് ജില്ലയിലേക്ക് എത്തിക്കുന്നത്. എന്നാൽ, നിലവിലെ നിയന്ത്രണങ്ങൾ റംസാൻ 10 വരെ തുടരുന്നത് വിപണിയെ തളർത്തും. മുംബയ് അടക്കമുള്ള സ്ഥലങ്ങളിൽ കൊവിഡ് ബാധ ശക്തമായി നിലനിൽക്കുന്നതും ഗതാഗത, കൊറിയർ സംവിധാനങ്ങൾ നിലച്ചതും വ്യാപാരത്തെ ബാധിക്കും. ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ പഴയ സ്‌റ്റോക്കുകളും കടകളിൽ ബാക്കിയാണ്. പെരുന്നാൾ വിപണിയിൽ ഒഴിച്ചുകൂടാനാകാത്ത ചെരുപ്പ്, ഫാൻസി സാധനങ്ങളുടെ വിൽപ്പനയും ഇത്തവണ പേരിന് മാത്രമായി.
കടുത്ത നിയന്ത്രണങ്ങൾ വ്യാപാര സ്ഥാപനങ്ങളെ അടച്ചുപൂട്ടിലിലേക്ക് എത്തിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. മേഖല സംരക്ഷിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സൗത്ത് ഇന്ത്യൻ ഗാർമെന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്.
''കച്ചവടം വളരെ മോശമാണ്. റംസാൻ വിപണി മുന്നിൽ കണ്ട് കുറച്ചു സാധനങ്ങൾ ഇറക്കിയിരുന്നു. അതും നേരത്തെ സ്റ്രോക്കുള്ളതുമായ വസ്ത്രങ്ങൾ ഇവിടെ കെട്ടിക്കിടക്കുകയാണ്. കൊവിഡ് നിയന്ത്രണമുള്ളതിനാൽ വിപണി ഉണരില്ലെന്ന ആശങ്ക കൂടുകയാണ് ''- രമേശ് - വസ്ത്ര വ്യാപാരി, കോഴിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |