@ഇന്നും തിരക്ക് കൂടാൻ സാദ്ധ്യത
കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ നാളെ മുതൽ 16 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ അവശ്യ സാധനങ്ങൾ വാങ്ങാൻ കടകളിൽ തിരക്കും ഏറി. പലയിടത്തും പലചരക്ക് കടകൾക്ക് മുന്നിൽ തിക്കും തിരക്കുമായിരുന്നു. റംസാൻ അടുത്തതിന്റെ തിരക്കും അനുഭവപ്പെട്ടു. ലോക്ക് ഡൗണിന്റെ തലേ ദിവസം ആൾക്കൂട്ടം കൂടുമെന്ന കണക്കുകൂട്ടലിലാണ് പലരും കടകളിലെത്തിയത്. ഇന്നും തിരക്കേറാനാണ് സാദ്ധ്യത. പച്ചക്കറികളും പലവ്യഞ്ജനങ്ങളും വിൽക്കുന്ന കടകളിൽ പലപ്പോഴും സാമൂഹിക അകലം ലംഘിക്കപ്പെട്ടു. ശരിയാംവിധം മാസ്ക് ധരിക്കാതെ എത്തിയവരും നിരവധി. കൈക്കുഞ്ഞുങ്ങളുമായി സാധനങ്ങൾ വാങ്ങാനെത്തിയവരും കടകൾക്കു മുന്നിലുണ്ടായിരുന്നു. വൈകീട്ടോടെയാണ് തിരക്ക് ഇരട്ടിച്ചത്. അതെസമയം മിനി ലോക്ക് ഡൗണിലെ നിയന്ത്രണങ്ങളോട് ജനം പൊതുവെ സഹകരിക്കുന്ന കാഴ്ചയായിരുന്നു. റോഡുകളിൽ വാഹനത്തിരക്ക് നന്നേ കുറഞ്ഞു. നിരത്തുകളിൽ പൊലീസിന്റെ കർശന പരിശോധനയും ഉണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി നാമമാത്ര സർവീസുകൾ മാത്രം നടത്തി. സ്വകാര്യബസുകളും ഓട്ടോറിക്ഷകളും ടാക്സികളും കുറവായിരുന്നു. ഹോട്ടലുകളിൽ പാർസൽ സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്. ദേശീയപാത ഉൾപ്പെടെ പ്രധാന റോഡുകളിൽ ബാരിക്കേഡ് കെട്ടിയായിരുന്നു പൊലീസിന്റെ വാഹന പരിശോധന. അനാവശ്യമായി നിരത്തിലിറങ്ങിയ വാഹനങ്ങൾക്ക് 500 മുതൽ 1500 രൂപ വരെയാണ് പിഴയിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |