കൊയിലാണ്ടി: ട്രോളിംഗ് നിരോധനം ആഴക്കടലിൽ മത്സ്യം തേടി പോകുന്നവർക്ക് വറുതിയുടെ കാലമാണെങ്കിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുടെ നാളുകളാണ്. ട്രോളിംഗ് നിലവിൽ വന്നതോടെ കൊയിലാണ്ടിയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉണർന്നു കഴിഞ്ഞു. കൊയിലാണ്ടി മേഖലയിൽ ഭൂരിഭാഗം തൊഴിലാളികളും പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്നവരാണ്. കൊയിലാണ്ടി ഹാർബറിൽ നാല്പതോളം ബോട്ടുകൾ ഉണ്ടെങ്കിലും ട്രോളിംഗ് കാലത്ത് ചെറുവള്ളങ്ങളാണ് അവരുടെയും ആശ്രയം. ഈ കാലയളവിൽ മത്തി, അയല, ചെമ്മീൻ, നെത്തൽ എന്നിവയാണ് കൂടുതലായി ലഭിക്കുക. എന്നാൽ കഴിഞ്ഞ നാലുവർഷമായി മത്തി കിട്ടാറില്ലെന്ന് തൊഴിലാളികൾ പറയുന്നു. മുടങ്ങി കിടക്കുന്ന ബാങ്ക് വായ്പകളുടെ തിരിച്ചടവിനുളള കച്ചിത്തുരുമ്പാണ് തീരങ്ങളിൽ നിന്ന് കിട്ടുന്ന മീനുകൾ. കൊവിഡ് നിയന്ത്രണങ്ങളും പ്രകൃതി ക്ഷോഭവും മത്സ്യബന്ധനത്തെ സാരമായി ബാധിച്ചിരുന്നെങ്കിലും മറുനാടൻ മീനുകൾ സുലഭമായി എത്തുന്ന മാർക്കറ്റുകളിൽ സ്വദേശി മീനുകൾക്ക് ഇപ്പോഴും പ്രിയമുളളതാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ. കൊയിലാണ്ടിയിലും സമീപ പ്രദേശങ്ങളിലും വൻതോതിലാണ് ഇറക്കുമതി മത്സ്യങ്ങൾ വിറ്റഴിക്കുന്നത്. ആന്ധ്ര, തമിഴ്നാട്, ഒറീസ, ഗോവ, എന്നിവിടങ്ങളിൽ നിന്നെത്തുന്ന മീനുകൾ യാതൊരു പരിശോധനയുമില്ലാതെയാണ് മാർക്കറ്റുകളിൽ നിന്ന് വിറ്റഴിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |