കോഴിക്കോട്: സമയമില്ലെന്നൊന്നും പറയാനാവില്ല. പക്ഷേ, എത്ര സമയമുണ്ടായാലും പോരെന്ന അവസ്ഥ. വിക്‌ടേഴ്സ് ചാനലിലെ പൊതുക്ളാസിനു പുറമെ ഓൺ ലൈൻ ക്ലാസുകൾ സ്‌കൂൾ തലങ്ങളിലേക്ക് കൂടി എത്തിയതോടെ മക്കൾക്കൊപ്പം പഠിച്ചും പിന്നീട് പഠിപ്പിച്ചും കുഴങ്ങുകയാണ് രക്ഷിതാക്കൾ.
ലോക്ക് ഡൗൺ വരുത്തിവെച്ച സാമ്പത്തിക ഞെരുക്കത്തിൽ നിന്നു കരകയറാൻ വീണ്ടും ശ്രമം തുടങ്ങുമ്പോൾ ക്ളാസിന്റെ കയത്തിൽ കൂടിയാവുന്നതോടെ ആകെ ഒരു പരുവത്തിലാവുകയാണ് സാധാരണക്കാർ നല്ലൊരു പങ്കും. കഴിഞ്ഞ വർഷത്തേതിൽ നിന്നു വിഭിന്നമായി അതതു സ്‌കൂളിലെ തന്നെ അദ്ധ്യാപകരുടെ ഓൺലൈൻ ക്ലാസ് തുടങ്ങിയപ്പോൾ അനുബന്ധ പ്രവർത്തനങ്ങൾ ഏറെയുണ്ട് വിദ്യാർത്ഥികൾക്ക്. കൊച്ചു കുട്ടികളുടെയെന്ന പോലെ മുതിർന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും അവർക്ക് താങ്ങായി ക്ലാസ് നിരീക്ഷിച്ച് ഒപ്പം ഇരിക്കേണ്ടി വരുന്നു. ചുരുക്കത്തിൽ, ഗൃഹപാഠത്തിന് ചുരുങ്ങിയ സമയമൊന്നും പോരാ.
രാവിലെ മുതൽ അദ്ധ്യാപകർ വാട്സ് ആപ്പ് വഴി അയക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി അയച്ചു കൊടുക്കേണ്ടതുണ്ട്. പല വിഷയങ്ങൾക്കും കുട്ടികൾ സ്വയം ചെയ്യുന്നത് വീഡിയോ സഹിതമാണ് അയച്ചു വിടേണ്ടത്. അങ്ങനെ വരുമ്പോൾ കുട്ടിയെക്കൊണ്ട് പാഠ്യപ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുന്നതിനൊപ്പം വീഡിയോ എടുത്ത്, എഡിറ്റ് ചെയ്ത് നല്ല രൂപത്തിലാക്കി ഒരുക്കിയെടുക്കേണ്ടത് രക്ഷിതാവിന്റെ ചുമതലയാണ്. കൂടാതെ, കുട്ടികളുടെ പഠനനിലവാരം അളന്ന് നിർണയിക്കുകയും വേണം. രാവിലെ നേരത്തെ തുടങ്ങുന്ന പാഠ്യപ്രവർത്തനങ്ങൾ ചിലപ്പോൾ വെെകുന്നരം വരെ നീണ്ടേക്കാം. ഒപ്പമിരിക്കുന്നത് അമ്മയാണെങ്കിൽ വീട്ടിലെ അടുക്കളപ്പണിയ്ക്ക് വരെ അവധി കൊടുക്കേണ്ടി വന്നേക്കും.
ചെറിയ കുട്ടികളുള്ള വീട്ടിലെ രക്ഷിതാക്കളും വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്ന രക്ഷിതാക്കളുമാണ് ഓൺലൈൻ പഠനത്തിൽ ഏടാകൂടങ്ങളിൽ വല്ലാതെ പ്രയാസത്തിലാകുന്നത്. പലപ്പോഴും അദ്ധ്യാപരും കുട്ടികളും തമ്മിലുള്ള ഗൂഗിൾ മീറ്റിൽ രക്ഷിതാവിനെ പങ്കെടുപ്പിക്കുന്ന രീതിയുമുണ്ട്. ഇതിനൊന്നും ഇവർക്ക് കാര്യമായി പങ്കാളികളാവാൻ കഴിയുന്നില്ല.
കുഞ്ഞുമനസുകളിൽ
ആശങ്ക ഏറെ
ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ തൊഴിലെടുക്കുന്ന അച്ഛനമ്മാർക്ക് ജോലിസ്ഥലത്തെത്തണം. ഈ സാഹചര്യത്തിൽ കുട്ടികൾ വീടുകളിൽ ഒറ്റക്കാവുന്നതോടെ മാതാപിതാക്കളുടെ മേൽനോട്ടമില്ലാതെ എങ്ങനെ ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാവുമെന്ന ആശങ്കയാണ് പൊതുവെ. മറ്റ് കുട്ടികൾക്ക് ക്ലാസുകൾ മുടങ്ങാതെ ശ്രദ്ധിച്ച് മുന്നേറാൻ പറ്റുമ്പോൾ തങ്ങൾക്ക് അതിനു കഴിയാതെ വരില്ലേ എന്ന ആധിയാണ് മിക്കവർക്കും.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |