മേൽനോട്ടച്ചുമതല മന്ത്രി ചെയർമാനായ കമ്മിറ്റിയ്ക്ക്
നാലു വർഷത്തിനകം 1000 പേർക്ക് പരിശീലനം
നിലവിൽ വരിക 500 ടൂറിസം മിഷൻ യൂണിറ്റുകൾ
കോഴിക്കോട്: ചരിത്രപ്രാധാന്യമുള്ള ബേപ്പൂരിനെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലോകശ്രദ്ധ ആകർഷിക്കുന്ന മാതൃകാ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്ര വികസന പദ്ധതിയ്ക്ക് സർക്കാർ അനുമതിയായി.
ബേപ്പൂർ മണ്ഡലത്തിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ യോഗത്തിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പദ്ധതി അവതരിപ്പിച്ചു. ഘട്ടങ്ങളായി നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ 2024-ൽ ബേപ്പൂരിനെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അറബിക്കടൽ, ചാലിയാർ പുഴ, പുലിമുട്ട്, ബേപ്പൂർ തുറമുഖം, വിളക്കുമാടം, കടലുണ്ടി പക്ഷിസങ്കേതം, കടലുണ്ടിക്കടവ് അഴിമുഖം, അപൂർവ കണ്ടൽച്ചെടികളുടെ പച്ചപ്പു നിറഞ്ഞ കണ്ടൽക്കാടുകൾ എന്നിങ്ങനെ ആകർഷണീയഘടകങ്ങൾ ഉപയോഗപ്പെടുത്തിയായിരിക്കും മാതൃകാ ടൂറിസം കേന്ദ്രം. കലാ - സാംസ്‌കാരിക തനിമയും ഭക്ഷണ വൈവിധ്യവും ഗ്രാമീണ ജീവിതരീതികളും മറ്റും ഉത്തരവാദിത്ത ടൂറിസം പദ്ധതിയിൽ വിളക്കിച്ചേർക്കും. അടിസ്ഥാന സൗകര്യ വികസനവും ടൂറിസം വകുപ്പാണ് ഏറ്റെടുക്കുക.
സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ.രൂപേഷ് കുമാറാണ് മേൽനോട്ട ചുമതലയുള്ള കമ്മിറ്റിയുടെ കൺവീനർ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ അംഗങ്ങളാണ്.
ബേപ്പൂരിൽ നേരത്തെ തുടങ്ങിവെച്ച ടൂറിസം പദ്ധതികളും ഇതിൽ ഏകോപിപ്പിക്കും. മാതൃകാ പദ്ധതിയുടെ ഭാഗമായുള്ള ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും കരടുപട്ടിക വൈകാതെ തയ്യാറാക്കും. സ്‌പെഷൽ ടൂറിസം ഗ്രാമസഭകൾ, ടൂറിസം റിസോഴ്‌സ് മാപ്പിംഗ് തുടങ്ങിയവയെല്ലാം നടപ്പാക്കും.
ഓൺലൈൻ യോഗത്തിൽ ടൂറിസം വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു ആമുഖപ്രഭാഷണം നടത്തി. കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ പദ്ധതി അവതരിപ്പിച്ചു. ജില്ലാ കളക്ടർഎൻ.ടി.എൽ.റെഡ്ഡി, മുൻ എം.എൽ.എ വി.കെ.സി.മുഹമ്മദ് കോയ, ബേപ്പൂർ വികസന സമിതി ചെയർമാൻ എം.ഗിരീഷ്, ഫറോക്ക് മുനിസിപ്പൽ ചെയർമാർ എൻ.സി.അബ്ദുൾ റസാഖ്, രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ സുഹറാബി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് അനുഷ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ തുടങ്ങിയവർ സംബന്ധിച്ചു. ടൂറിസം വകുപ്പ് ഡയറക്ടർ കൃഷ്ണ തേജ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |