കോഴിക്കോട്: നാവിക ശാസ്ത്രം വളർന്നിട്ടും ചരക്കുമായി തുറമുഖം തേടിയെത്തുന്ന ഉരുക്കൾക്ക് ഇന്നും തീരംതൊടാൻ വഴികാട്ടുന്നവരാണ് ആർക്കാട്ടികൾ. പാരമ്പര്യം വേരറ്റുവീഴാതിരിക്കാൻ പുറംകടലിലേക്ക് കണ്ണെറിഞ്ഞ് ബേപ്പൂർ തുറമുഖത്ത് ആർക്കാട്ടിയായി ഒരാൾ നിൽപ്പുണ്ട്, അവസാനത്തെ കണ്ണിയായ അരയൻ വീട്ടിൽ ദേവദാസൻ. രണ്ടു ദശാബ്ദത്തിലേറെയായി ബേപ്പൂർ തുറമുഖത്ത് ചരക്കുകളുമായെത്തുന്ന ഉരുക്കൾ തീരത്തടുക്കുന്നത് ദേവദാസന്റെ കണ്ണിലൂടെയാണ്. അഴിമുഖത്തു നിന്ന് 5 നോട്ടിക്കൽ മൈൽ അകലെ പുറംകടലിലെത്തുന്ന ഉരുക്കൾക്ക് വഴികാട്ടി സുരക്ഷിത വഴിയിലൂടെ തീരത്തോട് ചേർക്കുകയാണ് ദേവദാസൻ.
ആറുകാട്ടുന്നവർ
ആർകാട്ടികൾ എന്നാൽ ആറ് കാണിക്കുന്നവർ എന്നാണ് അർത്ഥം. തുറമുഖത്തേക്ക് ചരക്കുമായി ഉരു വരുന്നുണ്ടെന്ന് അറിയുന്നതോടെ ആർക്കാട്ടികൾ വള്ളത്തിൽ കടലിലേക്ക് തിരിക്കും. പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന ഉരുവിൽ കയറുന്ന ആർക്കാട്ടിക്കാണ് പിന്നീട് അതിന്റെ നിയന്ത്രണം. വെള്ളത്തിന്റെ ആഴം മുളകൊണ്ട് അളന്ന് ഉരുവിന്റെ നാലറ്റവും ബന്ധിപ്പിച്ച കയറുകൾ പ്രത്യേക രീതിയിൽ തിരിച്ച് കരയിൽ എത്തിക്കും.
ഇപ്പോൾ ലളിതം
മുമ്പ് ഉരുക്കൾ തുറമുഖത്തെത്തിക്കുന്ന ജോലി ഏറെ ദുഷ്ക്കരമായിരുന്നു. ഇന്ന് സാങ്കേതികവിദ്യ വളർന്നതോടെ പ്രയാസമില്ലെന്ന് ദേവദാസൻ പറയുന്നു. മൊബൈൽ ഫോൺ വ്യാപകമായതോടെ ആർക്കാട്ടി പണിയും അനായാസമായി. ബേപ്പൂർ തുറമുഖത്ത് എത്തിക്കുന്ന ഉരുക്കൾക്കും കടൽ കടക്കുന്ന ഉരുക്കൾക്കും വഴി കാട്ടുന്ന വകയിൽ സർക്കാർ ദേവദാസന് ഇന്നും പ്രതിഫലം നൽകുന്നു. ബേപ്പൂർ തുറമുഖത്ത് എത്തുന്ന കപ്പലുകളും കണ്ടെയ്‌നറുകളും വാർഫിൽ അടുപ്പിക്കുന്നത് സർക്കാർ ലൈസൻസികളായ മാസ്റ്റർ മറൈൻമാരാണ്. കുടുംബവഴിയേ
ബ്രിട്ടീഷ് കാലം തൊട്ടേ ആർക്കാട്ടിയായിരുന്ന കൃഷ്ണന്റെ വഴിയിലൂടെ നടന്നാണ് മകനായ ദേവദാസൻ 1985ൽ ആർക്കാട്ടിയാകുന്നത്. മൂന്നുപേരാണ് ആർക്കാട്ടിയായി അന്നുണ്ടായിരുന്നത്. രണ്ടുപേർ പാതിവഴിയിൽ തൊഴിൽ ഉപേക്ഷിച്ചപ്പോൾ ദേവദാസൻ തനിച്ചായി. മരിക്കുംവരെ അച്ഛനായിരുന്നു കൂട്ട്. കരിച്ചാൽ തറവാട്, അരയംവീട് കുടുംബാംഗങ്ങളായിരുന്നു ബേപ്പൂരിൽ ആർക്കാട്ടിമാരായി ഉണ്ടായിരുന്നത്. മുസ്ലിം കുടുംബാംഗമായ ബാവ ആർക്കാട്ടിയായി എത്തിയിരുന്നെങ്കിലും പിന്നീട് മാറി. ദേവദാസിന് ഏഴ് സഹോദരങ്ങളാണ് ഉള്ളത്. എന്നാൽ ഇവരാരും ഈ തൊഴിൽ തിരഞ്ഞെടുത്തില്ല. മക്കളില്ലാത്തതിനാൽ തനിക്ക് ശേഷം ആർക്കാട്ടിയാകാൻ ആരുമുണ്ടാവില്ലെന്ന സങ്കടം ദേവദാസിനുണ്ട്. എങ്കിലും ആരോഗ്യം അനുവദിക്കും വരെ പുറംകടലിൽ കാത്തിരിക്കുന്ന ഉരുക്കൾക്ക് പ്രകാശം പരത്താനാണ് ഈ അറുപതുകാരന്റെ തീരുമാനം. ഭാര്യ: പ്രസന്ന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |