കോഴിക്കോട് : കൊവിഡ് ടെസ്റ്റ് നടത്താനെന്ന വ്യാജേന പി.പി.ഇ കിറ്റ് ധരിച്ചെത്തി കവർച്ചയ്ക്ക് മുതിർന്ന യുവാവിനെയും സഹായിയായ ഓട്ടോ ഡ്രൈവറെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു.
കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറ സ്വദേശി കണ്ണാടിപറമ്പിൽ അനസ്, സഹായി അരുൺ എന്നിവരാണ് പിടിയിലായത്.
പുതുപ്പാടി മണൽവയലിൽ ഡി.ഡി. സിറിയകിന്റെ വീട്ടിലാണ് പി.പി.ഇ. കിറ്റ് ധരിച്ച് സംഘം എത്തിയതായിരുന്നു ഇവർ. നാട്ടുകാരുടെ പിടിയിലായ ഇവരിൽ നിന്നു കത്തി, മുളക് പൊടി, കയർ എന്നിവ കണ്ടെടുത്തു.
അനസ് കഴിഞ്ഞ ദിവസം സിറിയകിന്റെ വീട്ടിലെത്തിയിരുന്നു. ആരോഗ്യ വകുപ്പിൽ നിന്ന് കൊവിഡ് ടെസ്റ്റ് നടത്താനായി വന്നതാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. ആ സമയത്ത് വീടും പരിസരവുമെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. കൈവശമുള്ള ബാഗ് തുറന്ന ശേഷം പരിശോധനയ്ക്കുള്ള സാമഗ്രി തീർന്നുപോയെന്നും അടുത്ത ദിവസം രാവിലെ എത്താമെന്നും പറഞ്ഞ് മടങ്ങുകയാണുണ്ടായത്.
ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സിറിയക് വാർഡ് മെമ്പറെയും ആർ.ആർ.ടി. വോളണ്ടിയറെയും വിവരം അറിയിച്ചിരുന്നു. നാട്ടുകാർ ഒരുങ്ങി നിന്നെങ്കിലും പറഞ്ഞ സമയത്ത് ഇയാൾ എത്തിയില്ല.
കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെ വീണ്ടും പി.പി.ഇ. കിറ്റ് ധരിച്ച് എത്തി. ഈ വിവരം സിറിയക് അകത്ത് പോയി പരിസരവാസികളെ ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു. ഇത് മനസിലാക്കിയ അനസ് അൽപം മാറി നിറുത്തിയിട്ട ഓട്ടോ വിളിച്ചുവരുത്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി. ഓട്ടോറിക്ഷ പിന്തുടർന്നാണ് ഇയാളെ തടഞ്ഞുനിറുത്തിയത്. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ അനസിനെയും ഓട്ടോ ഡ്രൈവർ തെയ്യപ്പാറ തേക്കുംതോട്ടം അരുണിനെയും പിന്നീട് താമരശ്ശേരി പൊലീസിന് കൈമാറി.
ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഒറ്റയ്ക്ക് താമസിക്കുന്നവരെ നോട്ടമിടുന്നഈ സംഘത്തിന് പിന്നിൽ വേറെയും ആളുകളുണ്ടെന്ന് സംശയമുണ്ടെന്നും സിറിയക്ക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |