കോഴിക്കോട്: പരിസ്ഥിതി സൗഹൃദ യാത്രാ വാഹനമായി നിരത്തിലിറങ്ങിയ ഇലക്ട്രിക് ഓട്ടോകൾ ചാർജിംഗ് സ്റ്റേഷനുകളില്ലാതെ നെട്ടോട്ടത്തിൽ. സർക്കാർ അനുവദിച്ച 10 ചാർജിംഗ് സ്റ്റേഷനുകളിൽ ഒന്നുപോലും ആരംഭിക്കാത്തതാണ് ഇലക്ട്രിക് ഓട്ടോക്കാരെ വലയ്ക്കുന്നത്. വീട്ടിൽ നിന്ന് ചാർജ് ചെയ്ത് നിരത്തിലിറങ്ങുന്ന ഓട്ടോകൾ പലപ്പോഴും വഴിയിലാവുകയാണ്.
ജില്ലയിൽ 250 ഇലക്ട്രിക് ഓട്ടോകളാണ് ഓടുന്നത്. ഇതിൽ 150 ഓട്ടോകളും നഗര പരിധിയിലാണ്. പാളയം, പുതിയങ്ങാടി, പാവങ്ങാട് എന്നിവിടങ്ങളിലെ സ്വകാര്യ ചാർജിംഗ് സ്റ്റേഷനുകളെ ആശ്രയിച്ചാണ് ഇവരുടെ ഓട്ടം. ഒറ്റത്തവണ ചാർജിംഗിന് 350 രൂപയാണ് സ്വകാര്യ സ്റ്റേഷനുകൾ ഈടാക്കുന്നത്. പൂർണമായും ചാർജ് ചെയ്യാൻ നാല് മണിക്കൂർ വരെ വേണ്ടിവരുന്നതിനാൽ ഒരു പോയിന്റിംഗ് സ്റ്രേഷനിൽ ഒരേസമയം കൂടുതൽ ഓട്ടോകൾക്ക് ചാർജ് ചെയ്യാനും കഴിയില്ല. കോഴിക്കോട് നല്ലളത്ത് കെ.എസ്.ഇ.ബിയുടെ ചാർജിംഗ് സ്റ്റേഷനുണ്ടെങ്കിലും കാറുകൾക്ക് മാത്രമാണ് ഇവിടെ സൗകര്യം. ഓട്ടോയുമായി എത്തിയാൽ സാങ്കേതിക തടസം പറഞ്ഞ് ഒഴിവാക്കുകയാണ്.
നേരിട്ട് ചാർജ് ചെയ്യുന്നതും ബാറ്ററി മാറ്റാവുന്നതുമായ രണ്ടുതരം ഇലക്ട്രിക് ഓട്ടോകളാണുളളത്. മൂന്ന് ബാറ്ററികൾ മാറ്റിയാൽ ഓടാൻ കഴിയുന്ന കൂടിയ ദൂരം 70 കി. മീറ്ററാണ്. ചാർജ് ചെയ്യുന്നവയാണെങ്കിൽ നാല് മണിക്കൂർ ചാർജ് ചെയ്താൽ 130 കി.മി വരെ ഓടാം. അതിനാൽ ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് അധികം ദൂരം സർവീസ് നടത്താൻ കഴിയില്ല. വീടുകളിൽ ചാർജ് ചെയ്യുന്നതിന് പ്രത്യേക മീറ്റർ സൗകര്യങ്ങൾ അനുവദിച്ചിരുന്നു. എന്നാൽ പൊതു ഇടങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ വന്നാൽ മാത്രമേ ദീർഘദൂര യാത്രകൾ തടസമില്ലാതെ നടത്താൻ കഴിയൂ. ഓട്ടോ സ്റ്റാൻഡുകളിലെ 'അയിത്തവും' ഇ- ഓട്ടോക്കാരെ പ്രയാസത്തിലാക്കുന്നു. പല സ്റ്റാൻഡുകളിലും പഴയ ഓട്ടോക്കാർ ഇവരെ പടിക്ക് പുറത്തുനിർത്തുകയാണ്. കൊവിഡ് പ്രതിസന്ധിക്കൊപ്പം വരുമാന നഷ്ടവും കൂടിയായതോടെ പലരും ഈ- ഓട്ടോകൾ ഉപേക്ഷിക്കാനുളള ഒരുക്കത്തിലാണ്. ചാർജിംഗ് സ്‌റ്റേഷനുകൾ അനുവദിക്കുന്നില്ലെങ്കിൽ ഓട്ടോകൾ സർക്കാർ ഏറ്റെടുത്ത് സാമ്പത്തികമായി സഹായിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
''റെയിൽവേ സ്റ്റേഷൻ, പുതിയ ബസ്‌സ്റ്റാൻഡ്, കെ.എസ്.ആർ.ടി,സി, മിംസ് ആശുപത്രി, നടക്കാവ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സർക്കാർ അനുവദിച്ച 10 ചാർജിംഗ് പോയിന്റുകൾ എത്രയും വേഗത്തിൽ ആരംഭിക്കണം . സലീം, സെക്രട്ടറി, ഇലക്ട്രിക് ഓട്ടോ ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി.
ചാർജിംഗ് സ്‌റ്റേഷനുകൾ നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്ഥാപിച്ചാൽ മാത്രമെ ദീർഘദൂര സർവീസ് നടത്താൻ കഴിയൂ. രാജൻ, ഇ- ഓട്ടോ ഡ്രൈവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |