SignIn
Kerala Kaumudi Online
Saturday, 27 April 2024 7.02 AM IST

വിലക്ക് നീങ്ങി; ബീച്ചിൽ ആഹ്ളാദത്തിരയടി

beach1
തിരക്കിലമർന്ന തീരം.... നീണ്ട ഇടവേള പിന്നിട്ടപ്പോൾ ഇന്നലെ കോഴിക്കോട് ബീച്ചിൽ വിനോദസഞ്ചാരികൾ തിങ്ങിനിറഞ്ഞപ്പോൾ

കോഴിക്കോട്: ബീച്ചിലെ 'ഐ ലവ് കോഴിക്കോട് ' സെൽഫി കോർണറിൽ ഫോട്ടോയെടുപ്പുകാരുടെ തിക്കും തിരക്കും... കൂറ്റൻ ചെസ് ബോർഡിലും പാമ്പും കോണി ബോ‌‌ർഡിലും കളിക്കുന്നവർക്കെന്ന പോലെ കാഴ്ചക്കാർക്കും രസം കുറച്ചൊന്നുമല്ല... മാസങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം കോഴിക്കോട് ബീച്ചിലെ വിലക്കിന്റെ വേലി തുറന്നുകിട്ടിയപ്പോൾ കടപ്പുറത്തു നിന്നു ബീച്ച് റോഡിന്റെ ഓരത്തേക്ക് വരെ ആഹ്ളാദത്തിരയടി എത്തിയിരിക്കുകയാണ്.

ഇന്നലെ അയൽജില്ലകളിൽ നിന്നു പോലും വിനോദസഞ്ചാരികളുടെ ഒഴുക്കായിരുന്നു ബീച്ചിലേക്ക്. കുട്ടികളുമായി രാവിലെ തൊട്ടേ ആളുകൾ വന്നുതുടങ്ങിയിരുന്നു. വൈകുന്നേരമായതോടെ ബീച്ച് തിരക്കിൽ മുങ്ങി. അപ്പോഴും കൊവിഡ് മാനദണ്ഡങ്ങൾ ഓർമ്മിപ്പിക്കാൻ പൊലീസ് മറന്നില്ല.

കോഴിക്കോട് ബീച്ചിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന തരത്തിൽ മൂന്നു മാസം മുമ്പായിരുന്നു നവീകരണം പൂർത്തിയാക്കിയത്. എന്നാൽ, കൊവിഡ് നിയന്ത്രണക്കുരുക്ക് അഴിയാത്തതുകൊണ്ടുമാത്രം പുത്തൻകാഴ്ചകൾ കാണാനോ ആസ്വദിക്കാനോ ആർക്കുമായില്ല. പാത്തും പതുങ്ങിയുമൊക്കെ ചിലർ വന്നപ്പോൾ വിരട്ടിയോടിക്കാതെ നിർവാഹമുണ്ടായിരുന്നില്ല പൊലീസിന്. വ്യായാമക്കാർക്ക് മാത്രം കുറച്ച് മുമ്പ് പ്രവേശനാനുമതിയുണ്ടായിരുന്നെങ്കിലും ബീച്ച് പൂർണമായും തുറക്കുന്നത് ഇപ്പോൾ മാത്രമാണ്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ മുതൽ രാത്രി 8 വരെയാണ് ബീച്ചിലേക്കുള്ള പ്രവേശനം. തിരക്ക് കൂടുന്ന വേളയിൽ സമയങ്ങളിൽ പൊലീസ് ഒന്നുകിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. അതല്ലെങ്കിൽ കയർ കെട്ടി നിയന്ത്രിക്കും.

 കുടുങ്ങും; മാലിന്യം വലിച്ചെറിഞ്ഞാൽ

ബീച്ച് മാലിന്യമുക്തമായി സംരക്ഷിക്കാൻ കർശന നിരീക്ഷണമുണ്ടാവും. മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ കുടുങ്ങും. ഉന്തുവണ്ടികളോടു ചേർന്നും മാലിന്യനിക്ഷേപക്കൂടയുണ്ട്. മാലിന്യം കൂടകളിൽ തന്നെ നിക്ഷേപിക്കുക എന്ന നോട്ടീസുമുണ്ടാവും വൈകാതെ കടകളിലെല്ലാം.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും മിന്നൽപരിശോധനയുമുണ്ടാവും ഇനി ബീച്ചിൽ. തെരുവ് കച്ചവടക്കാർക്ക് ലൈസൻസ് നിർബന്ധമാക്കും. നിത്യേന പരിശോധനയും നടക്കും.

 ഉപ്പിലിട്ട മാങ്ങ മുതൽ ഉന്തുവണ്ടികളിൽ വീണ്ടും

ബീച്ചിലെ ഉന്തുവണ്ടിക്കാർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാനാണ് അനുമതി. മാസങ്ങളായി അടച്ചിട്ടതിനാൽ പലതിനുമുണ്ട് അറ്റകുറ്റപ്പണികൾ തീർക്കാൻ. കൊവിഡ് കാലം കൊണ്ടുപോയ കച്ചവടം മെല്ലെയാണെങ്കിലും തിരിച്ചുപിടിക്കാൻ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇവർ. മുഴുവൻ കടകളും ഇനിയും തുറന്നിട്ടില്ല. വണ്ടികളിൽ വെളിച്ചമടക്കം ശരിയാക്കുന്നതിന്റെ തിരക്കിലായിരുന്നു ഇന്നലെ മിക്കവരും.


'' ബീച്ച് തുറക്കുന്നു .... കടകളെല്ലാം തുറക്കാം... ഇത് കേട്ടപ്പോൾ തന്നെ ഒരുങ്ങിപ്പുറപ്പെട്ട് ഇറങ്ങിയതാണ്. മാസങ്ങളായില്ലേ പൂട്ടിക്കിടക്കുന്നു. ഈ ഉന്തുവണ്ടിയുടെ അറ്റകുറ്റപണിയൊക്കെ ചെയ്യാനുണ്ട്. എന്തായാലും രാവിലെ തന്നെ തുറന്നു. ഇനി വണ്ടിയിലെ വെളിച്ചമുൾപ്പെടെ ശരിയാക്കണം.

പി.കെ ഹുസെെൻ,

ഉന്തുവണ്ടി കച്ചവടക്കാരൻ

''ബീച്ച് തുറന്നുകൊടുത്തെങ്കിലും ശക്തമായ നിരീക്ഷണം തുടരും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും.

സെക്രട്ടറി, ഡി.ടി.പി.സി

''നവീകരിച്ച ബീച്ച് തുറന്നുകിട്ടാനുള്ള കാത്തിരിപ്പിലായിരുന്നു. മനസ് കുളിർപ്പിക്കുന്നതാണ് പുത്തൻകാഴ്ചകൾ.

വി.എം.അനഘ,

വിദ്യാർത്ഥിനി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.