കോഴിക്കോട്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങൾക്ക് വിലങ്ങുവീണിട്ടും നാട്ടിൽ ഇപ്പോഴും സുലഭം. പലചരക്ക് കടകൾ, മത്സ്യമാർക്കറ്റുകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ ലഭ്യമാണ്. ചില ഹോട്ടലുകൾ പ്ലാസ്റ്റിക്ക് കവറിലാണ് ചൂടുള്ള ഭക്ഷണം പൊതിഞ്ഞ് നൽകുന്നത്. കഴിഞ്ഞ മാസം 30നാണ് 75 മെെക്രോണിൽ താഴെ വരുന്ന പ്ലാസ്റ്റിക് കാരി ബാഗുകളും 60 ജി.എസ്.എമ്മിൽ കുറഞ്ഞ നോൺ വൂവൺ ബാഗുകളും കേന്ദ്ര സർക്കാർ നിരോധിച്ചത്. കേരളത്തിൽ ഇവയ്ക്ക് നേരത്തെ തന്നെ നിരോധനമുണ്ടായിരുന്നു. എന്നാൽ നിയന്ത്രണങ്ങളെല്ലാം കാറ്റിൽപറത്തിയാണ് പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ വ്യാപക ഉപയോഗം.
2020 ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ നിരോധിച്ചത്. തുടക്കത്തിൽ പരിശോധന കർശനമായതിനാൽ മാർക്കറ്റുകളിൽ നിന്ന് ഇവ അപ്രത്യക്ഷമായി. ക്രമേണ പരിശോധന അയഞ്ഞു. കൊവിഡിന്റെ വരവോടെ പൂർണമായും നിലച്ചു. ഇതോടെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന നോൺ വൂവൺ കാരി ബാഗുകൾ ഉൾപ്പെടെ 120 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക്കുകൾ തിരിച്ചെത്തുകയായിരുന്നു. പ്ലാസ്റ്രിക് നിരോധനം ഫലപ്രദമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ മിഷൻ, ശുചിത്വ മിഷൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധനകൾ നടന്നെങ്കിലും കൊവിഡിൽ അതും ഇല്ലാതായി. പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നതും വ്യാപകമായിട്ടുണ്ട്.
വടിയെടുത്ത് കേന്ദ്രം
രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം രണ്ട് ഘട്ടമായി നടപ്പാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ആദ്യം 75 മെെക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകളും 60 ജി.എസ്.എമ്മിൽ കുറഞ്ഞ നോൺ വൂവൺ ബാഗുകളും നിരോധിച്ചു. കുറഞ്ഞ മൈക്രോണിലുള്ള പ്ലാസ്റ്റിക്കിന്റെ നിർമ്മാണം, കയറ്റുമതി, സംഭരണം, വിതരണം, വിൽപ്പന എന്നിവയും നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് പ്ളേറ്റ്, കപ്പ്, ഗ്ളാസ്, ട്രേ, മിഠായി കവർ, പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയർബഡുകൾ, ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, ഐസ്‌ക്രീം സ്റ്റിക്കുകൾ, അലങ്കാരത്തിനുള്ള തെർമോകോൾ എന്നിവ 2022 ജൂലായ് ഒന്നിനകം നിരോധിക്കും. രണ്ടാംഘട്ടമായി ഡിസംബർ 31 മുതൽ 120 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾ പൂർണമായും നിരോധിക്കും.
''പ്ലാസ്റ്റിക് ഉപയോഗം ദിവസം കൂടുന്തോറും കൂടിവരികയാണ്. 30 മെെക്രോണിൽ താഴെയുള്ള കാരി ബാഗുകൾക്ക് നിയന്ത്രണമുണ്ടെങ്കിലും കടകളിലും സൂപ്പർമാർക്കറ്റുകളിലും ഹോട്ടലുകളിലും സുലഭമാണ്.
കെ. രാധാകൃഷ്ണൻ, നരിക്കുനി.
'' പ്ലാസ്റ്റിക് നിരോധനം ഫലപ്രദമാക്കാൻ നേരത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടന്നിരുന്നു. എന്നാൽ കൊവിഡിന്റെ വരവോടെ അത് നിലച്ചു. തദ്ദേശഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ശുചിത്വമിഷൻ എന്നിവരുമായി സഹകരിച്ച് പരിശോധന കടുപ്പിക്കും. - ജി.വരുൺ
നാരായണൻ, എൻവയോൺമെന്റൽ എൻജിനിയർ, മലിനീകരണ നിയന്ത്രണ ബോർഡ്, കോഴിക്കോട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |