കൽപ്പറ്റ: സോഷ്യൽ ഫോറസ്ട്രി നഴ്സറികളിൽ നിന്നു കൈക്കൂലിയായി പിരിച്ചെടുത്ത രണ്ടര ലക്ഷം രൂപയുമായി വിജിലൻസിന്റെ പിടിയിൽ കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ അനുരേഷിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.
നഴ്സറി കോൺട്രാക്ടർമാരിൽ നിന്നു ഓരോ ആഴ്ചയിലും ലഭിക്കുന്ന കൈക്കൂലി പണവുമായി ഇയാൾ എല്ലാ വെളളിയാഴ്ചകളിലും കാറിൽ മാനന്തവാടി - കൊട്ടിയൂർ റോഡിലൂടെ കണ്ണൂർ മമ്പറത്തെ വീട്ടിലേക്ക് പോകാറുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് മിന്നൽ പരിശോധന. കഴിഞ്ഞ ജൂലായ് 30 നായിരുന്നു സംഭവം. രണ്ടര ലക്ഷം രൂപയ്ക്കു പുറമെ കാറിന്റെ ഡിക്കിയിൽ നിന്നു ആയിരത്തോളം തേക്കിന്റെ സ്റ്റമ്പുകളും കോഴിക്കോട് വിജിലൻസ് സ്‌പെഷൽ സെൽ എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. കാറിന്റെ ഡാഷ് ബോർഡിലായിരുന്നു കറൻസി കെട്ടുകൾ.
സോഷ്യൽ ഫോറസ്ട്രി കോൺട്രാക്ടറുടെ ബ്ലാങ്ക് ലെറ്റർ പാഡ് ലീഫുകൾ ഉൾപ്പെടെ സ്വകാര്യ നഴ്സറി കോൺട്രാക്ടർമാരുമായി ബന്ധപ്പെട്ട നിരവധി രേഖകളും കൽപ്പറ്റ റേഞ്ച് ഓഫീസിൽ സൂക്ഷിക്കേണ്ട ഓഫീസ് സീലും വാഹനത്തിൽ നിന്നു വിജിലൻസ് കണ്ടെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |