കോഴിക്കോട്: ജില്ലയിൽ കെ റെയിൽ സമരമുഖത്തേക്ക് മീഞ്ചന്തയും. കഴിഞ്ഞ ദിവസം സർവേക്കല്ല് സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാർ തടയുകയും സംഘർഷാവസ്ഥയുണ്ടാവുകയും ചെയ്ത മീഞ്ചന്ത മേൽപ്പാലത്തിന് സമീപം നൂറുകണക്കിനാളുകൾ പങ്കെടുത്ത് കെ റെയിൽ വിരുദ്ധ ജനകീയ സമിതി രൂപീകരിച്ചു. കാട്ടിൽപ്പീടികയിൽ രൂപംകൊണ്ട ആദ്യ കെ റെയിൽ വിരുദ്ധ സമരസമിതി ചെയർമാൻ ടി.ടി.ഇസ്മായിൽ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സർക്കാർ വഞ്ചിക്കുകയാണെന്നും സമരവുമായി മുന്നോട്ടുപോവുകയേ മീഞ്ചന്ത നിവാസികൾക്ക് രക്ഷയുള്ളൂമെന്നും ടി.ടി.ഇസ്മായിൽ പറഞ്ഞു. മുസ്ലിംലീഗ്, കോൺഗ്രസ്, എസ്.ഡി.പി.ഐ നേതാക്കളടക്കം പ്രതിഷേധ കൂട്ടായ്മയിൽ പങ്കാളികളായി. സർവേയും കല്ല് സ്ഥാപിക്കലുമടക്കം കെ റെയിൽ സംബന്ധിച്ച എല്ലാപ്രവർത്തനങ്ങളും തടഞ്ഞ് മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് ജനകീയ സമിതി നേതാക്കൾ പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കം ചെറുക്കും. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഒരു ദിവസം പെട്ടെന്ന് കല്ലിട്ട് തങ്ങളുടെ വീടും സ്വത്തും പിടിച്ചെടുത്തുകളയാമെന്നത് വ്യാമോഹമാണെന്നും നേതാക്കൾ പറഞ്ഞു. മുഹമ്മദ് മദനി അദ്ധ്യക്ഷത വഹിച്ചു. എൻ.സി.അബൂബക്കർ, പി.കെ.കൃഷ്ണൻ, ഫൈസൽ പള്ളിക്കണ്ടി, സജീർ കൊമ്മേരി, മൻസൂർ മാങ്കാവ്, മുസ്തഫ ഒലീവ്, സുനീഷ് കീഴാരി, ഷിജു.വി.കെ. എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |