കോഴിക്കോട്: കേരളത്തിൽ രണ്ടാം വിമോചനസമരത്തിനുള്ള സാഹചര്യമുണ്ടാക്കിയത് പിണറായി സർക്കാരാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ജനകീയ പ്രക്ഷോഭം അടിച്ചമർത്തിയാൽ രാഷ്‌ട്രപതിയോ ഗവർണറോ ഒന്നും ഇടപെടില്ല. പകരം, പദ്ധതിയുടെ കുറ്റി പിഴുതെറിഞ്ഞ പോലെ ജനം സർക്കാരിനെ പിഴുതെറിയും.
സിൽവർ ലൈൻ പദ്ധതിയ്ക്കെതിരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്റെ നേതൃത്വത്തിലുള്ള പദയാത്ര കോഴിക്കോട് കാട്ടിലപ്പീടികയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ പദ്ധതി ഒരിക്കലും വികസനമല്ല സൃഷ്ടിക്കുക. മറിച്ച് വലിയ നാശമായിരിക്കും. കെ റെയിൽ വിരുദ്ധ സമരക്കാർ തീവ്രവാദികളെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്?. നിരുത്തരവാദപരമായ പ്രസ്താവനയ്ക്ക് കോടിയേരി മറുപടി പറയണണം. കെ റെയിലിന്റേത് സിൽവർ ലൈനല്ല, കേരളത്തിന്റെ ഡെഡ് ലൈനാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എം.ടി.രമേശ്, വി.വി.രാജൻ, കെ.പി.പ്രകാശ് ബാബു തുടങ്ങിയ നേതാക്കളും സംബന്ധിച്ചു. സിൽവർ ലൈൻ വിരുദ്ധ സമര സമിതി ചെയർമാൻ ടി.ടി.ഇസ്മായിലിനെ ചടങ്ങിൽ ആദരിച്ചു. കാട്ടിലപ്പീടികയിൽ നിന്ന് തുടങ്ങിയ പദയാത്ര വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് മറ്റന്നാൾ ജില്ലാ അതിർത്തിയായ കുഞ്ഞിപ്പള്ളിയിൽ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |