കോഴിക്കോട്: ആറുപേർക്ക് പുതുജീവനേകി യദുകൃഷ്ണ യാത്രയായി. പ്ലസ്ടു വിദ്യാർഥിയായ ചേമഞ്ചേരി ചക്കിട്ടകണ്ടി മാണിക്യത്തിൽ സുരേഷിന്റെ മകൻ യദുകൃഷ്ണയുടെ അവയവങ്ങൾ ദാനം ചെയ്തത്. കരൾ നൽകിയത് അല്ലക്കോട് നിന്നുളള 66 വയസ്സുള്ള രോഗിക്കാണ്. ബേബി മെമ്മോറിയലിലെ ഡോ. സൈലേഷ് ഐക്കോട്ട്, ഡോ. രാജേഷ് എം.സി, ഡോ. ബിജു ഐ.കെ. എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
വൃക്കകളിലൊന്ന് കൊണ്ടോട്ടിയിൽ നിന്നുള്ള 40 വയസ്സുള്ള പുരുഷന് നൽകി. ബേബി മെമ്മോറിയലിലെ ഡോ. പൗലോസ് ചാലി, ഡോ. ജയമീന പി. എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. ഹൃദയം കോഴിക്കോട് മെട്രോമെഡ് ഹോസ്പിറ്റലിലേക്കും രണ്ടാം വൃക്കയും കണ്ണുകളും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൈമാറി.
കഴിഞ്ഞ 8നാണ് വെങ്ങളം പാലത്തിൽ വെച്ച് യദുകൃഷ്ണയ്ക്ക് റോഡപകടത്തിൽ പരിക്കേറ്റത്. ഗുരുതരമായ പരിക്കിനെത്തുടർന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെത്തിച്ച യദുകൃഷ്ണ ഐ.സി.യു.വിൽ ചികിത്സയിലായിരുന്നു. 14ന്, ഡോ. വി.ജി. പ്രദീപ് കുമാർ, ഡോ. രവീന്ദ്രൻ സി, ഡോ. മോഹൻ ലെസ്ലി, ഡോ. ഗംഗപ്രസാദ് എന്നിവരടങ്ങിയ കമ്മിറ്റി മസ്തിഷ്‌കമരണം നടന്നതായി സ്ഥിരീകരിച്ചു.
മസ്തിഷ്‌കമരണത്തിനു ശേഷം അച്ഛൻ സുരേഷ്, അമ്മ രേഖ, ഇളയ സഹോദരി യാഷ്മിക എന്നിവരടങ്ങിയ കുടുംബം അവയവങ്ങൾ ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിച്ചു. കേരള സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുമായി ആശുപത്രി അധികൃതർ ബന്ധപ്പെടുകയും തുടർന്ന് സർക്കാർ അനുമതി ലഭിക്കുകയും, യോഗ്യരായ സ്വീകർത്താക്കളെ കണ്ടെത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |