കോഴിക്കോട്: വെള്ളയിൽ ഹാർബറിൽ ചുഴലിക്കാറ്റടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. തെക്ക് - പടിഞ്ഞാറ് ദിശയിലേയ്ക്ക് വീശിയ കാറ്റ് ഏതാനും നിമിഷങ്ങൾ മാത്രമാണ് നീണ്ടുനിന്നത്. ശക്തമായ കാറ്റിലും തിരയിലുംപെട്ട് നാല് ബോട്ടുകൾക്ക് ശക്തമായ കേടുപാടുകൾ സംഭവിച്ചു. ഹാർബറിൽ നിറുത്തിയിട്ടിരുന്ന 3 ബോട്ടുകളുടെ മുകൾഭാഗം പൂർണമായും പാറിപ്പോയി. ഏകദേശം 4 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചു.
സംഭവസമയങ്ങളിൽ ഈ ബോട്ടുകളിൽ ആളില്ലാതിരുന്നതിനാലാണ് വലിയ അപകടമൊഴിവായത്. കനത്ത മഴയും കാറ്റുമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ 5 ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയതുകൊണ്ട് ആരും കടലിൽ പോയിരുന്നില്ല.
വല നന്നാക്കാൻ ഹാർബറിൽ നങ്കൂരമിട്ട് നിറുത്തിയിട്ടിരുന്ന ചെറുവള്ളങ്ങളിൽ ഉണ്ടായിരുന്നവരെ മറ്റുള്ളവർ ബഹളമുണ്ടാക്കി അറിയിക്കുകയും അവർ ബോട്ടിൽ നിന്ന് വെള്ളത്തിൽ ചാടുകയും ചെയ്തു. കരയിൽ കയറ്റിയിട്ട വള്ളങ്ങളിലുള്ളവരും ഓടി രക്ഷപ്പെട്ടു. നിമിഷങ്ങൾ കൊണ്ട് തീരം ശാന്തമായെങ്കിലും ചുഴലിക്കാറ്റിന് സാക്ഷികളായ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണ്.
തിരയടിച്ചും നാശം
കോഴിക്കോട് തീരപ്രദേശങ്ങളിൽ ഇന്നലെ കടലിന്റെ സംഹാരമായിരുന്നു. പ്രക്ഷുബ്ധമായ കടൽ കരയിലേയ്ക്ക് അടിച്ചുകയറി. കോഴിക്കോട് പയ്യാനക്കൽ, ചാമുണ്ടി വളപ്പ്, ഗോതീശ്വരം ഭാഗങ്ങളിൽ ശക്തമായ തിരമാലകളടിച്ച് വീടുകളിലേക്ക് വെള്ളം കയറി. കരിങ്കെട്ടും റോഡും കടന്ന് വന്ന തിരയടിച്ച് സമീപത്തെ വീടുകളിലും വെള്ളം കെട്ടി നിൽക്കുകയാണ്. ഇവിടെ താമസിക്കുന്നവർ ഭയത്തോടെയാണ് മഴക്കാലത്ത് രാത്രി കഴിയുന്നത്. റോഡിലൂടെ പോകുന്ന വാഹനങ്ങളിലേക്കും വെളളം അടിച്ചുകയറി. ഇരുചക്ര വാഹനങ്ങളിൽ നനഞ്ഞു കുതിർന്നാണ് പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |