കോഴിക്കോട്: ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗ്രാമീൺ ബാങ്ക് (കെ.ജി.ബി) ജീവനക്കാർ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 25ന് ഏകദിന സൂചനാ പണിമുടക്ക് നടത്തുമെന്ന് വിവിധ യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാരപ്പറമ്പ് റീജിയണൽ ഓഫീസിന് മുന്നിൽ രാവിലെ 10ന് പ്രതിഷേധം സംഘടിപ്പിക്കും.
കെ.ജി.ബി എംപ്ലോയീസ് യൂണിയൻ, കെ.ജി.ബി സ്റ്റാഫ് അസോസിയേഷൻ, കെ.ജി.ബി എംപ്ലോയീസ് അസോസിയേഷൻ, കെ.ജി.ബി വർക്കേഴ്സ് ഓർഗനൈസേഷൻ, കെ.ജി.ബി ഓഫീസേഴ്സ് യൂണിയൻ, കെ.ജി.ബി ഓഫീസേഴ്സ് കോൺഗ്രസ്, കെ.ജി.ബി ഓഫീസേഴ്സ് അസോസിയേഷൻ, കെ.ജി.ബി. ഓഫീസേഴ്സ് ഓർഗനൈസേഷൻ എന്നീ സംഘടനകൾ സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജൂൺ എട്ട് മുതൽ ജീവനക്കാർ നിസഹകരണ സമരം ആരംഭിച്ചിരുന്നു.
ആവശ്യത്തിന് ജീവനക്കാരില്ലാതെയാണ് കെ.ജി.ബി പ്രവർത്തിക്കുന്നത്. 850 ക്ലറിക്കൽ ജീവനക്കാരുടെയും 1035 ഓഫീസർമാരുടെയും തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. നിയമനം നടത്താമെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നെങ്കിലും ക്ലറിക്കൽ തസ്തികയിൽ 61 ഒഴിവുകളും ഓഫീസർ തസ്തികയിൽ 186 ഒഴിവും മാത്രമാണ് പ്രഖ്യാപിച്ചത്. 20 വർഷത്തിലധികമായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാർ ബാങ്കിലുണ്ട്. ഇവരെ സ്ഥിരപ്പെടുത്തണം. ബാങ്കിനോ തൊഴിൽ തേടിയെത്തുന്നവർക്കോ ഗുണകരമല്ലാത്ത ബിസിനസ് കറസ്പോണ്ടന്റ് നിയമനം നിർത്തലാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ എ.ആർ.അഭിജിത്ത്, എൻ.മീന, സി.ബി.ജയൻ, ടി.സോമൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |