@ പഴശ്ശിരാജ പുരസ്കാരം സമർപ്പിച്ചു
കോഴിക്കോട്: മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടെ പാട്ടിന് എം.ടി. വാസുദേവൻ നായർ താളം പിടിച്ചപ്പോൾ പഴശ്ശിരാജ പുരസ്കാരദാന വേദിയിൽ തെളിഞ്ഞത് മലയാളം സൃഷ്ടിച്ച മഹാപ്രതിഭകളുടെ പരസ്പരാദരവിന്റെ നിലവിളക്ക്. ഫെസ്റ്റിവൽ ഒഫ് ലിബർട്ടി ചടങ്ങിന്റെ ഭാഗമായി പഴശ്ശിരാജ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പഴശ്ശിരാജ പുരസ്കാരചടങ്ങിലാണ് എഴുത്തിന്റെയും സംഗീതത്തിന്റെയും പ്രതിഭകളെത്തിയത്.
പഴശ്ശിരാജ പുരസ്കാരം എം.ടി. വാസുദേവൻ നായർ ഗായിക കെ.എസ്. ചിത്രയ്ക്ക് സമർപ്പിച്ചു. സംഗീതത്തിന്റെ മായികമായ പ്രപഞ്ചത്തിന്റെ അപ്പുറങ്ങളിലേക്ക് നമ്മെ എത്തിച്ച ഗായികയാണ് ചിത്രയെന്ന് എം.ടി. പറഞ്ഞു. ചിത്ര എന്ന പേര് കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും വളരെ സുപരിചിതമാണ്. അവരെ ആദരിക്കാൻ കോഴിക്കോട്ട് അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഏറെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എം.ടിയിൽ നിന്ന് പഴശ്ശിരാജയുടെ പേരിലുള്ള പുരസ്കാരം സ്വീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ചിത്ര മറുപടി പ്രസംഗത്തിൽ പറഞ്ഞു. 'പഴശ്ശിരാജ'യിലെ കുന്നത്തെ കൊന്നയ്ക്കും.. എന്ന ഗാനം ചിത്ര ആലപിച്ചപ്പോൾ, എം.ടിയുൾപ്പടെ വേദിയിലും സദസിലുമുള്ളവർ താളം പിടിക്കുന്നുണ്ടായിരുന്നു. ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.പഴശ്ശി രവിവർമ്മ രാജ മുഖ്യപ്രഭാഷണം നടത്തി. എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡോ. എം.കെ. മുനീർ എം.എൽ.എ എന്നിവർ പ്രസംഗിച്ചു. എം.കെ. രവിവർമ രാജ ചിത്രയെയും സുമ പള്ളിപ്പുറം എം.ടിയെയും പൊന്നാടയണിയിച്ചു. ഡോ. പീയൂഷ് നമ്പൂതിരിപ്പാട് സ്വാഗതവും പി.പി. പ്രമോദ്കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |