@ സൈൻ ബോർഡുകൾ സ്ഥാപിക്കും
കോഴിക്കോട് : നഗരത്തിൽ കൂടിവരുന്ന ഗതാഗതകുരുക്ക് പരിഹരിക്കാൻ മേയർ ഡോ.എം. ബീന ഫിലിപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. ഗതാഗതക്കുരുക്ക് അഴിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു.
റോഡുകളിൽ അനുവദനീയമായ സ്ഥലങ്ങളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കും. ഓട്ടോറിക്ഷ പാർക്കിംഗിന് ഉചിതമായ സ്ഥലങ്ങളിൽ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കും. ഓട്ടോറിക്ഷ പാർക്കിംഗ് സ്ഥലം കണ്ടെത്തും. ഇതുസംബന്ധിച്ച് കഴിഞ്ഞ ജൂലായിൽ മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെയും ഓട്ടോ ബസ് തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും യോഗ തീരുമാനങ്ങൾ നടപ്പിലാക്കാൻ നിർദ്ദേശം നൽകിയതായി മേയർ പറഞ്ഞു.
ബസുകൾ അനുവദിച്ച സ്ഥലത്ത് മാത്രമെ നിർത്താൻ പാടുള്ളൂ. മൊഫ്യൂസൽ ബസ് സ്റ്റാന്റിൽ അടിയന്തര സാഹചര്യത്തിൽ ടയർ മാറ്റുന്നതിന് അനുമതി നൽകാമെന്നും എന്നാൽ ഗ്രീസ് ഫിൽ ചെയ്യൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് അനുമതി നൽകില്ലെന്നും അറിയിച്ചു.
മാവൂർ റോഡ് ആർ.പി മാൾ പരിസരത്തെ ബസ് സ്റ്റോപ്പ് നിലനിർത്തൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഭാഗത്ത് നിന്ന് എരഞ്ഞിപ്പാലം ഭാഗത്തേക്ക് യു ടേൺ അനുവദിക്കൽ എന്നിവയിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും. നഗരത്തിലെ അപകടാവസ്ഥയിലുള്ള റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതിന് നിർദ്ദേശം നൽകിയെന്നും മേയർ അറിയിച്ചു. അടുത്ത ദിവസം ഉന്നത തല യോഗം ചേർന്ന് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ സംവിധാനം ഒരുക്കുന്നതിനും കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതാണെന്നും മേയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |