കൽപ്പറ്റ: ജനവാസ മേഖലയിൽ ഇറങ്ങുന്ന ഉഗ്രവിഷമുള്ള പാമ്പുകളെ സുരക്ഷിതമായി പിടികൂടുകയാണ് കൽപ്പറ്റ സ്വദേശി ഷഫീഖ്. ഇതിനോടകം ആയിരത്തോളം പാമ്പുകളെയാണ് ഈ മുപ്പത്തിയെട്ടുകാരൻ ജനവാസ മേഖലയിൽ നിന്നും പിടികൂടിയത്. ഇവയിലധികവും മൂർഖൻ പാമ്പുകളാണ്..5 രാജവെമ്പാല ,പത്തിലേറെ പെരുമ്പാമ്പ്,രണ്ട് അണലി എന്നിവയും ഉൾപ്പെടും. പന്ത്രണ്ടാം വയസിലായിരുന്നു ആദ്യത്തെ പാമ്പുപിടുത്തം. വനംവകുപ്പിന്റെ നിർദ്ദേശമനുസരിച്ച് ശാസ്ത്രീയമായ രീതിയിലാണ് പാമ്പുകളെ പിടികൂടുന്നത്. ജനവാസ മേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടി പൊതുജനത്തിനും പാമ്പുകൾക്കും ഒരുപോലെ സുരക്ഷ ഒരുക്കുകയാണ് ഇദ്ദേഹം. ഒരു ദിവസം ശരാശരി മൂന്ന് മുതൽ പത്തുവരെ പാമ്പുകളെ വരെ ഷഫീഖ് പിടികൂടുന്നുണ്ട്. ഏറ്റവുമൊടുവിൽ ബുധനാഴ്ച മൂന്ന് പാമ്പുകളെ പിടികൂടി. കൽപ്പറ്റ എഡഗുനിക്ക് സമീപം
സ്വകാര്യ കാപ്പി തോട്ടത്തിലെ കാപ്പികളത്തിൽ നിന്നും രണ്ട് മൂർഖൻ പാമ്പുകളെയാണ്പിടികൂടിയത്.
മാളത്തിൽനിന്നും തല പുറത്തേക്കിട്ട് മൂർഖൻ മണിക്കൂറുകളോളം നിലയുറപ്പിച്ചതോടെ തൊഴിലാളികളാണ് വനം വകുപ്പിൽ വിവരമറിയിച്ചത്. ആളുകൾ കൂടിയതോടെ പാമ്പ് ഉൾവലിഞ്ഞു. പിന്നെ മണ്ണ് കിളച്ച് പാമ്പിനെ പുറത്തെടുത്തു. ശാസ്ത്രീയമായ രീതിയിലാണ് പാമ്പിനെ പിടികൂടിയത്. പാമ്പുകൾ ഇണ ചേരുന്ന സമയമായതിനാൽ മറ്റൊന്നുകൂടി മാളത്തിൽ ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ കുറഞ്ഞ ഭാഗം കൂടി മണ്ണ് നീക്കം ചെയ്തതോടെ പത്തിവിടർത്തി മറ്റൊരു മൂർഖൻ കൂടി. ഇതിനെയും സുരക്ഷിതമായി പിടികൂടി. പാമ്പുകളെ പിടികൂടിയ വിവരം വനംവകുപ്പിന്റെ സർപ്പ ആപ്പുവഴി അധികൃതരെ അറിയിച്ചു. പാമ്പിനോടുള്ള അമിത ഭയം ആളുകൾ ഒഴിവാക്കണമെന്നാണ് ഷഫീഖ് പറയുന്നത്, പാമ്പുകളെ പിടികൂടാൻ വിപുലമായ സംവിധാനമുള്ളതിനാൽ ആരും കൊല്ലരുതെന്നാണ് ഇദ്ദേഹത്തിന്റെ അഭ്യർത്ഥന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |