SignIn
Kerala Kaumudi Online
Sunday, 28 April 2024 12.46 AM IST

പക്ഷിപ്പനി: കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി തുടങ്ങി

kozhi
ചാത്തമംഗലത്തെ സർക്കാർ പ്രാദേശിക കോഴിവളർത്തു കേന്ദ്രത്തിൽ പക്ഷിപ്പനി ബാധിച്ച കോഴികളെ കൊല്ലാനായി പിടിക്കുന്ന ഉദ്യോഗസ്ഥർ. ഫോട്ടോ. രോഹിത്ത് തയ്യിൽ

@ആകെ കൊന്നൊടുക്കിയത്- 4511

@ഫാമിൽ- 3000

@സമീപ പ്രദേശങ്ങളിലെ വീടുകളിൽ- 1511

കോഴിക്കോട്: ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ചാത്തമംഗലത്തെ സർക്കാർ പ്രാദേശിക കോഴിവളർത്തു കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴികളെ നശിപ്പിച്ച് തുടങ്ങി. ഇന്നലെ രാവിലെ 11 മണിയോടെയാണ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഷാജിയുടെ നേതൃത്വത്തിൽ കോഴികളെ കൊന്നാെടുക്കാൻ തുടങ്ങിയത്. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ കോഴികളുൾപ്പെടെയുള്ള പക്ഷികളെയും കൊന്നൊടുക്കിയിട്ടുണ്ട്. ഫാമിലെ 3000 കോഴികളെയും സമീപ പ്രദേശങ്ങളിലെ 1511 കോഴികളെയുമാണ് കൊന്നൊടുക്കിയത്. ആകെ 4511 കോഴികളെയാണ് ഇന്നലെ കൊന്നൊടുക്കിയത്.

അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്ന പത്ത് ആർ.അർ.ടി ടീമുകളാണ് കോഴികളെ കൊന്നൊടുക്കുന്നത്. ഇതിൽ നാല് ടീമുകൾ ഫാമിലെ കോഴികളെയും ആറ് ടീമുകൾ പരിസരപ്രദേശങ്ങളിലെ വീടുകളിലെയും കോഴികളെ കൊന്നൊടുക്കി. പരിശോധന നാളെയും തുടരും. കൊന്നൊടുക്കിയ പക്ഷികളെയും കോഴികളെയും പ്രത്യേകം ബാഗുകളിലാക്കി ഫാമിനടുത്ത് ആഴത്തിൽ കുഴിയെടുത്ത് അണുനശീകരണം നടത്തി കത്തിച്ചു. ശേഷം കുമ്മായം വിതറുകയും ചെയ്കു. 2100 ഓളം കോഴികളാണ് ഫാമിൽ നിന്നും രോഗബാധയാൽ ചത്തത്.

ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗവ്യാപന സാദ്ധ്യതയുള്ള പ്രദേശമായി ഇതിനോടകം തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്ന് പക്ഷികളെ പുറത്തേക്ക് കൊണ്ടു പോകാനോ ഈ പ്രദേശത്തേക്ക് പുറത്തു നിന്ന് പക്ഷികളെ എത്തിക്കാനോ പാടില്ല. ഇതിനായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ കോഴികളെ താത്കാലികമായി അടച്ചിട്ട് തീറ്റ നൽകി പരിപാലിക്കണമെന്നാണ് ഉത്തരവ്. പ്രദേശത്തെ ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള കടകളിൽ കോഴി വിൽപ്പന, കോഴിയിറച്ചി വിൽപ്പന, മുട്ടവിൽപ്പന എന്നിവയും നിരോധിച്ചിട്ടുണ്ട്.

കൊന്നെടുക്കിയ വലിയ പക്ഷികൾക്ക് (ആറ് മാസത്തിന് മുകളിലുള്ളവ) 200 രൂപയും ചെറുതിന് (ആറ് മാസം താഴെ) 100 രൂപ വീതവുമാണ് നഷ്ടപരിഹാരം നൽകുക.

ഭോപ്പാലിലെ അതീവ സുരക്ഷാ ലാബിൽ നടത്തിയ പരിശോധനയിലാണ് ചാത്തമംഗലം പഞ്ചായത്തിലെ കോഴി ഫാമിൽ തീവ്രവ്യാപന ശേഷിയുള്ള എച്ച് 5 എൻ 1 ബാധ സ്ഥിരീകരിച്ചത്. ഫാമിൽ കഴിഞ്ഞ ആറിനാണ് പാരന്റ് സ്റ്റോക്ക് കോഴികളിൽ ചെറിയ രീതിയിൽ മരണ നിരക്ക് കണ്ടു തുടങ്ങിയത്. തുടർന്ന് ചത്ത കോഴികളെ വയനാട് പൂക്കോട് വെറ്ററിനറി കോളേജിലും കോഴിക്കോട് ക്ലിനിക്കൽ ലാബിലും പരിശോധനയ്ക്കയച്ചു. ന്യൂമോണിയയുടെ ലക്ഷണം കാണപ്പെട്ടതിനെ തുടർന്ന് അന്ന് തന്നെ മരുന്നുകൾ നൽകുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസവും മരണനിരക്ക് കൂടിയതിനാൽ പരിശോധനകൾ നടത്തി. പ്രാഥമിക ടെസ്റ്റുകളിൽ പക്ഷിപ്പനിയുടെ സംശയം തോന്നിയതിനാൽ കൃത്യമായ രോഗ നിർണയം നടത്തുന്നതിന് സാമ്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് വിമാനമാർഗം അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പക്ഷിപ്പനി സ്ഥിരീകരിച്ച് റിപ്പോർട്ട് ലഭിച്ചത്. മൊത്തം 5000ൽ പരം കോഴികളാണ് ഫാമിലുള്ളത്.

തൊഴിലാളികൾ നിരീക്ഷണത്തിൽ

25 പേരാണ് ഫാമിൽ തൊഴിലാളികളായിട്ടുള്ളത്. ഇവരിൽ കോഴികളുമായി നേരിട്ട് സമ്പർക്കമുള്ള 7 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 3 പേരുടെ സ്രവം ആലപ്പുഴ വെെറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. കോഴികൾ ചത്ത അന്നു തന്നെ ഫാം അടയ്ക്കുകയും കോഴിക്കുഞ്ഞുങ്ങളും മുട്ടയും വിതരണംചെയ്യുന്നത് നിറുത്തി വെയ്ക്കുകയും ചെയ്തിട്ടുണ്ട്. ചൂലൂർ ഹെൽത്ത് സെന്ററിൽനിന്ന് ആരോഗ്യപ്രവർത്തകരെത്തി പ്രതിരോധമരുന്നുകൾ നൽകുകയും ജീവനക്കാർക്കാവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

''പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഫാമിന് പുറത്തേക്ക് രോഗം വ്യാപിക്കാനുള്ള സാദ്ധ്യതയില്ല. അതിന് മുമ്പ് രോഗം കണ്ടുപിടിക്കുകയും മുന്നൊരുക്കങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്''

എ.ജെ ജോയ് ,

ജില്ലാ മൃഗസംക്ഷണ ഓഫീസർ,

കോഴിക്കോട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.