കോഴിക്കോട്: ഇക്കാലമത്രയും നടന്നും വാഹനങ്ങളിലുമെല്ലാം പോയ വഴി കൊട്ടിയടയ്ക്കപ്പെടുമോ എന്ന ആശങ്കയിലാണ് മൊകവൂരുകാർ. ദേശീയപാത എൻ.എച്ച് 66 ആറ് വരി പാതയാക്കുമ്പോൾ ഇല്ലാതാവുന്ന കുനിമ്മൽതാഴം ജംഗ്ഷനിലെ ക്രോസിംഗിന് പകരം അണ്ടർപാസ് വേണമെന്ന ആവശ്യമാണ് നാട്ടുകാരുടേത്. ഒരു ആംബുലൻസിന് പോവാൻ സാധിക്കുന്ന തരത്തിലുള്ള അണ്ടർ പാസെങ്കിലും വേണമെന്നാണ് ഈ പ്രദേശത്ത് താമസിക്കുന്ന 450 കുടുംബങ്ങളുടെ അപേക്ഷ. വാർഡ് കൗൺസിലർ മുതൽ പ്രധാനമന്ത്രിക്ക് വരെയുള്ളവർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഇവിടുത്തെ 2000 ത്തോളം ജനങ്ങൾ.
ചെറിയ ക്രോസിംഗുകൾക്ക് പോലും അണ്ടർ പാസ് അനുവദിച്ചിട്ടും നാല് പതിറ്റാണ്ടിലധികമായി 15ഓളം ബസുകൾ സർവീസ് നടത്തുന്ന ഈ വഴി അടയ്ക്കുമ്പോൾ പകരം സംവിധാനമില്ലാത്തത് വലിയ അവഗണനയാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. പ്രദേശത്തെ ജനങ്ങൾ ആശ്രയിക്കുന്ന വാണിജ്യ കേന്ദ്രമായ കുണ്ടുപറമ്പിലേക്കുള്ള യാത്രയ്ക്ക് പ്രയാസം നേരിടുന്നത് വലിയ തിരിച്ചടിയാണ്. ക്രോസിംഗ് ഇല്ലാതായാൽ 500 മീറ്റർ സഞ്ചരിച്ചാൽ എത്തുന്ന കുണ്ടുപറമ്പിലേക്ക് രണ്ട് കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വരും. അവശ്യസാധനങ്ങൾക്കും മറ്റുമായി കാൽനടയായും ചെറു വാഹനങ്ങളിലായും നിരവധി പേരാണ് യാത്ര ചെയ്യുന്നത്. മാളിക്കടവിലും കാമ്പുറത്തുമായി ഒന്നര കിലോമീറ്റർ ദൂരപരിധിയാലാണ് എൻ.എച്ച് 66ൽ അടിപ്പാതകൾ നിർമ്മിക്കുന്നത്.
അതേസമയം ദേശീയപാതയിൽ വടക്കോട്ട് മാറി കിലോമീറ്ററിനുള്ളിൽ ഏഴ് അടിപ്പാതകൾ വരെ പലയിടത്തും സ്ഥാപിക്കുന്നുണ്ടെന്ന് മൊകവൂർ എൻ.എച്ച് അടിപ്പാത ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു. ഈ പരിഗണനയാണ് മൊകവൂരുകാരും ആവശ്യപ്പെടുന്നത്. പ്രദേശത്തെ അഞ്ച് റസിഡന്റ്സ് അസോസിയേഷനുകൾ ചേർന്നാണ് ജനകീയ സമിതി രൂപീകരിച്ചത്. അടിപ്പാത ആവശ്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾ, സർക്കാർ ജീവനക്കാർ, നിത്യവേതനക്കാർ, രോഗികൾ, കച്ചവടക്കാർ എന്നിവർക്കെല്ലാം പ്രദേശത്ത് നിന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള എളുപ്പമാർഗമാണിത്.
മൊകവൂരിലെ പ്രൈമറി ഹെൽത്ത് സെന്റർ, അങ്കണവാടി, പകൽവീട് എന്നിവയുടെ പ്രവർത്തനങ്ങൾക്കും തിരിച്ചടിയാവും. 2018ലെയും 19ലെയും പ്രളയത്തെ തുടർന്ന് വലിയ ദുരിതം ഉണ്ടായ പ്രദേശത്ത് യാത്ര തടസം കൂടി വന്നാൽ ജീവിതം ദുഷ്കരമാവും.
" കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ദേശീയപാത അതോറിറ്റിക്കുമെല്ലാം നിവേദനം നൽകിയതിന് പുറമെ ധർണ, ഉപവാസ സമരങ്ങൾ നടത്തിയിരുന്നു. ജീവിതപ്രശ്നമാണിത്. അധികാരികളിൽ നിന്ന് അനുകൂല സമീപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
പി.ചന്തു
സമരസമിതി ആക്ടിംഗ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |