കോഴിക്കോട്: റേഷൻകടകളിൽ പുഴുക്കലരിയ്ക്കായി മാസാവസാനം വരെ കാത്തിരുന്നെങ്കിലും സാധാരണക്കാരന് പച്ചരി തന്നെയാണ് ലഭിച്ചത്. നാല് മാസത്തോളമായി റേഷൻകടകളിലൂടെ ലഭിക്കുന്ന അരിയുടെ 70 മുതൽ 80 ശതമാനം വരെ പച്ചരിയാണെന്ന് ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി പറഞ്ഞു. പുഴുക്കലരി ലഭ്യമാക്കാൻ നടപടി ഉണ്ടാവുമെന്ന് അധികാരികൾ പറഞ്ഞിരുന്നെങ്കിലും ഇതുവരെ പ്രാവർത്തികമായിട്ടില്ല. റേഷൻകടകളിലെ ഷിഫ്റ്റ് സമ്പ്രദായം ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇ-പോസ് മെഷീൻ ഇടയ്ക്കിടെ തകരാറിലാവുന്നതും നെറ്റ് വർക്ക് പ്രശ്നങ്ങളും ഇതുവരെ പരിഹരിക്കാൻ സാധിച്ചിട്ടില്ല.
പുഴുക്കലരി ലഭിക്കാതായതോടെ ഇടത്തരക്കാർ റേഷൻ കടകളിലെത്തുന്നത് കുറവാണെന്നും റേഷൻകട ഉടമകൾ പറയുന്നു. നീല, വെള്ള കാർഡുടമകൾ പച്ചരി വാങ്ങിക്കുന്നത് കുറവാണ്. ലഭിക്കുന്ന പുഴുക്കലരിയിൽ തന്നെ കൂടുതൽ മട്ടയാണ്. ഇതിന് വടക്കൻ കേരളത്തിൽ പൊതുവെ ആവശ്യക്കാർ കുറവാണ്.
റേഷൻ വിതരണം കുറയുന്നത് ഭാവിയിൽ സംസ്ഥാനത്തിന് വലിയ തിരിച്ചടിയാവും.കേന്ദ്ര സർക്കാർ അനുവദിക്കുന്ന അലോട്ട്‌മെന്റിലും കുറവ് വരുത്താൻ ഇത് കാരണമാവും. പുഴുക്കലരി 70 ശതമാനവും 30 ശതമാനം പച്ചരിയും വിതരണം ചെയ്യുന്ന വിധത്തിൽ വിതരണം ക്രമീകരിക്കാൻ കേന്ദ്ര , സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് മുഹമ്മദാലി പറഞ്ഞു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 14157 റേഷൻകടകൾ ഒന്നിച്ചു പ്രവർത്തിക്കാൻ ഭക്ഷ്യവകുപ്പ് സർവറിന്ന് ശേഷി ഇല്ലാത്തതുകൊണ്ടാണ് സംസ്ഥാനത്തെ റേഷൻ വിതരണം ഏഴ് ജില്ലകളിൽ രാവിലെയും ബാക്കി വരുന്ന ഏഴ് ജില്ലകളിൽ വൈകീട്ടുമായി രണ്ട് ഷിഫ്റ്റുകളിലായി നടപ്പാക്കുന്നത്. ഇത്തരത്തിൽ വിതരണം നടത്തിയിട്ടു പോലും വിതരണം തടസപ്പെട്ടിരുന്നു. കഴിഞ്ഞ 31ാം തിയതി രാവിലെയുള്ള ഷിഫ്റ്റിൽ ഒരു മണിക്ക് വിതരണം അവസാനിപ്പിക്കേണ്ടതാണെങ്കിലും സർവർ പ്രവർത്തനരഹിതമായതും വിതരണവേഗത കുറഞ്ഞതു കൊണ്ടുമുണ്ടായ തടസങ്ങൾ മൂലം നാല് മണിവരെ പ്രവർത്തിച്ചാണ് വിതരണം പൂർത്തീകരിച്ചത്. ഫോർ ജി മാറി ഫൈവ്ജി എത്തുമ്പോഴും ഇ-പോസിൽ ഇപ്പോഴും ടുജി സിം കാർഡുകളാണുള്ളത്. ഇത് നെറ്റ് വർക്ക് കവറേജിനെയും ബാധിക്കുന്നുണ്ട്.
റേഷൻകടകൾക്ക് മുമ്പിൽ കോൺഗ്രസിന്റെ കഞ്ഞിവെയ്പ്പ് സമരം ഇന്ന്
സംസ്ഥാനത്ത് റേഷൻ സംവിധാനം അട്ടിമറിക്കപ്പെടുന്നതിനെതിരെ കോൺഗ്രസിന്റെ കഞ്ഞിവെയ്പ്പ് സമരം ഇന്ന്. റേഷൻ സംവിധാനം പതിവപോലെയാക്കുക, പുഴുക്കലരി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഒരു റേഷൻ കടയ്ക്ക് മുമ്പിൽ പ്രതിഷേധ സൂചകമായി രാവിലെ 10ന് കഞ്ഞിവെയ്പ്പ് സമരം നടത്തും. ജില്ലാതല ഉദ്ഘാടനം നടക്കാവിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |