തിരൂർ : തിരുനാവായ വലിയ തേവരായ തിരുനാവായ തളി മഹാദേവൻ അടക്കം പഴയ കാല വെട്ടത്തു നാട്ടിലെ പതിനെട്ട് ദേവബിംബങ്ങൾക്ക് മാഘമകത്തിൽ നിളയിൽ ആറാട്ട്. മാഘമക ദിനത്തിൽ ഗംഗ തുടങ്ങിയ പുണ്യനദികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് പരമ്പരാഗത വിശ്വാസം. പഴയ കാലത്ത് വെട്ടത്തുനാട്ടിലെ ഒരു കോവിലക ത്തു നിന്നും പലായനം ചെയ്തവരാണെന്ന് പറയപ്പെടുന്ന പാലക്കാട് കാവിൽ പടിയിലുള്ള ശങ്കരോടത്ത് കോവിലകത്തു നിന്നും കൊണ്ടു വന്ന ദേവ വിഗ്രഹങ്ങളാണ് നിളയിൽ ആറാടിയത്. രാവിലെ ഏഴരയോടെ പേടകത്തിൽ എത്തിച്ച വിഗ്രഹങ്ങൾ മാഘമകം സംഘാടക സമിതിയംഗങ്ങൾ പൂർണ്ണകുംഭത്തോടെ സ്വീകരിച്ച് നിളയിലേക്ക് ആനയിച്ചു. തുടർന്ന് പുളിക്കൽ ശങ്കരോടത്ത് കോവിലകത്തെ അമ്പോറ്റി തമ്പുരാന്റെ സാന്നിദ്ധ്യത്തിൽ ശബരിമല മുൻ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി വിഗ്രഹങ്ങൾക്ക് പൂജ നടത്തിയ ശേഷം ആറാട്ട് നടത്തി. പഴയ കാല മാമാങ്കങ്ങളിൽ തിരുനാവായ കൊടക്കൽ വാകയൂർ കുന്നിലെ തളി മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തെ നിളയിലേക്കാനയിച്ച് ആറാട്ടു നടത്തി പഴുക്കാമണ്ഡപത്തിൽ വയ്ക്കുന്ന ചടങ്ങ് നടന്നിരുന്നതായി രേഖകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് പുളിക്കൽ ശങ്കരോടത്ത് കോവിലകത്ത് ആരാധിക്കുന്ന തളി മഹാദേവൻ അടക്കമുള്ള വിഗ്രഹങ്ങൾ നിളയിലേക്ക് എത്തിച്ചത്. കഴിഞ്ഞവർഷം മുതലാണ് മാഘമക മഹോത്സവത്തിലെ ആറാട്ട് പുനരാരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |