മലപ്പുറം: ടിക്കറ്റ് എടുത്തിട്ടും പലർക്കും സന്തോഷ് ട്രോഫി കളി കാണാൻ കഴിഞ്ഞില്ലെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൂപ്പർ കപ്പിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന്റെ സീറ്റ് കപ്പാസിറ്റി അനുസരിച്ചുള്ള ടിക്കറ്റ് മാത്രമാവും വിൽക്കുക. ഓൺലൈൻ , ഓഫ്‌ലൈൻ വഴിയുള്ള ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. 15,000 ആണ് പയ്യനാട് സ്റ്റേഡിയത്തിന്റെ സീറ്റ് കപ്പാസിറ്റി. കേരള ബ്ലാസ്റ്റേഴ്സിന്റെ കളി പയ്യനാട് നിന്ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് മാറ്റിയത് പയ്യനാട്ടെ സീറ്റിന്റെ കുറവ് ചൂണ്ടിക്കാട്ടിയാണ്. നിലവിൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നിശ്ചയിച്ചിട്ടുള്ളത്. ഇത് പയ്യനാട്ടേക്ക് മാറ്റാൻ കഴിയുമോ എന്ന ചർച്ചകളിലാണ് സംഘാടകർ . ഫൈനൽ മത്സരത്തിൽ മുഖ്യമന്ത്രിയടക്കം അതിഥികളാവും. പയ്യനാട് നടത്തിയ വിവിധ ടൂർണ്ണമെന്റുകളിലെ കാണികളുടെ അത്ഭുതപൂർവ്വമായ പങ്കാളിത്വത്തിന് പിന്നാലെ സ്‌റ്റേഡിയത്തിന്റെ സീറ്റ് കപ്പാസിറ്റി 40,000 ആയി ഉയർത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല. രാജ്യത്തെ പ്രധാന പ്രൊഫഷണൽ ക്ലബ്ബുകളിലെ മികച്ച കളിക്കാർ മാറ്റുരയ്ക്കുന്ന സൂപ്പർ കപ്പിനെ കാണികൾ നെഞ്ചിലേറ്റുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. നെറോക്ക, രാജസ്ഥാൻ, ജാംഷഡ്പൂർ എഫ്.സി ടീമുകൾ ഇന്നലെ മഞ്ചേരിയിൽ എത്തിയിട്ടുണ്ട്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ അടക്കം ഇന്ന് ടീമുകൾ പരിശീലനത്തിനിറങ്ങും.
ഫുട്ബാൾ അക്കാദമികളിലൂടെ കുട്ടികൾക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുന്നതിനെ കുറിച്ചും സംഘാടകർ ആലോചിക്കുന്നുണ്ട്.
വൈകിട്ട് 5.30നും 8.30 നും ആണ് കളി എന്നതിനാൽ നോമ്പ് തുറക്കാനുള്ള കാറ്ററിംഗ് സൗകര്യവും സ്റ്റേഡിയത്തിൽ ഒരുക്കുന്നുണ്ട്. കാണികൾ ഇതിന് പ്രത്യേകം തുക നൽകേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |