മലപ്പുറം: അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ കൂലിയിനത്തിൽ ജില്ലയിൽ പത്ത് കോടിയോളം രൂപ കുടിശ്ശിക. ജില്ലയിലെ 12 മുനിസിപ്പാലിറ്റികളിലും ആറ് മാസമായി തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ടില്ല. വേതന കുടിശ്ശികയിൽ സംസ്ഥാനത്ത് രണ്ടാമതാണ് ജില്ല. കണ്ണൂരിൽ 10.54 കോടിയാണ് കുടിശ്ശിക. സംസ്ഥാനത്ത് ആകെ 68 കോടിയോളം രൂപ കുടിശ്ശികയായുണ്ട്. കൂലിയില്ലാതായതോടെ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത അരലക്ഷത്തോളം തൊഴിലാളികളാണ് പെരുവഴിയിലായത്. ഇതിൽ 90 ശതമാനത്തിലധികം പേരും സ്ത്രീകളാണ്. ഗ്രാമീണ മേഖലയിൽ നടപ്പിലാക്കുന്ന മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് ബദലായി സംസ്ഥാന സർക്കാർ നഗര പരിധിയിൽ നടപ്പാക്കിയ പദ്ധതിയാണ് അയ്യൻകാളി തൊഴിലുറപ്പ്. രാജ്യത്ത് ആദ്യമായി ഇത്തരമൊരു പദ്ധതി തുടങ്ങിയത് കേരളത്തിലാണ്. ഒരുസാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസം തൊഴിൽ ഉറപ്പാക്കുകയും അതിലൂടെ കുടുംബങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരസഭകളും കൈയൊഴിഞ്ഞു
മാസങ്ങൾ കഴിഞ്ഞിട്ടും കൂലി ലഭിക്കാത്തതിനാൽ വലിയ പ്രതിസന്ധിയിലാണ്. ഈ വരുമാനം മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ ഏറെയുണ്ട്.
തൊഴിലാളികൾ, അയ്യൻകാളി നഗര തൊഴിലുറപ്പ്
9.99 കോടി : ജില്ലയിലെ വേതന കുടിശ്ശിക
10.54 കോടി: കണ്ണൂരിലെ കുടിശ്ശിക( സംസ്ഥാനത്തെ ഉയർന്ന കുടിശ്ശിക)
68 കോടി : സംസ്ഥാനതലത്തിലെ കുടിശ്ശിക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |