മലപ്പുറം: ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്നു. മേയ് 25 മുതൽ ഇന്നലെ വരെ ജില്ലയിലെ വിവിധ താലൂക്കുകളിലായി 71 വീടുകൾ ഭാഗികമായും കൊണ്ടോട്ടി താലൂക്കിൽ ഒരു വീട് പൂർണമായും തകർന്നു. കാലവർഷക്കെടുതിയിൽ തിരൂരങ്ങാടി താലൂക്കിലെ വള്ളിക്കുന്ന് വില്ലേജിൽ ബാലാ തിരുത്തിയിൽ പൊട്ടി വീണ ഇലക്ട്രിക്ക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് വാകയിൽ ഷിനോജിന്റെ മകൻ ശ്രീരാഗ് (16) മരണപ്പെട്ടു. വിവിധ താലൂക്കുകളിലായി ഏഴ് പേർക്ക് പരിക്കേറ്റു.
ഏറനാട് താലൂക്ക് പരിധിയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന മലപ്പുറം വില്ലേജിൽ കോട്ടക്കുന്ന് ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ആറ് കുടുംബങ്ങളിലെ 24 പേരെ മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ സജ്ജീകരിച്ച ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. ക്യാമ്പിൽ നിലവിൽ ഒൻപത് വീതം പുരുഷൻമാരും സ്ത്രീകളും ആറ് കുട്ടികളുമുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് വെറ്റിലപ്പാറ വില്ലേജിലെ കരിമ്പ് പ്രദേശത്ത് നിന്ന് ആറ് കുടുംബങ്ങളിലെ 21 പേരെ ബന്ധു വീടുകളിലേക്ക് മാറ്റിപാർപ്പിച്ചു.
വ്യാപകമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണും മറ്റും കെ.എസ്.ഇ ബി.ക്ക് ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി 5. 94 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. തിരൂർ സെക്ഷന് കീഴിലാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്. തിരൂരിൽ 3.35 കോടി രൂപയും മഞ്ചേരി പരിധിയിൽ 1.61 കോടിയും നിലമ്പൂർ മേഖലയിൽ 97.8 ലക്ഷം രൂപയുടെയും നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. മിക്കയിടത്തും മരങ്ങൾ വീണ് വിതരണ ലൈനുകളും പോസ്റ്റുകളും തകർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ ജില്ലയിൽ വ്യാപകമായി കൃഷി നാശം സംഭവിച്ചു. ജില്ലയിൽ ഇതുവരെ 2666.76 ഹെക്ടർ സ്ഥലത്ത് കൃഷി നാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 9,44,09,309 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. വിവിധ ഭാഗങ്ങളിലായി നെല്ല്, വാഴ, കിഴങ്ങ് വിളകൾ, റബർ, കമുക്, തെങ്ങ്, കുരുമുളക്, വെറ്റില പച്ചക്കറികൾ എന്നീ വിളകൾക്ക് നാശനഷ്ടമുണ്ടായി.
കാലവർഷം ഏറ്റവും കൂടുതൽ ബാധിച്ചത് വാഴ കർഷകരെയാണ്. 767 ഹെക്ടറിൽ വാഴ കൃഷി നശിച്ചു.
നെല്ല് 25, കിഴങ്ങു വർഗ്ഗങ്ങൾ 20, കമുക് 19.65, മരച്ചീനി 14.1, കുരുമുളക് 1.5, റബർ 5.61, തെങ്ങ് 20.26, , വെറ്റില 2.10 ഹെക്ടറിലെ കൃഷികൾ നശിച്ചു.
കാളികാവ്, കൊണ്ടോട്ടി, മഞ്ചേരി, നിലമ്പൂർ ബ്ലോക്കുകളിൽ ചാലിയാർ കരകവിഞ്ഞൊഴുകുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്. ഇവിടെ ഹെക്ടർ കണക്കിന് കൃഷി വെള്ളത്തിനടിയിലാണ്. മഴ കുറഞ്ഞ് വെള്ളമിറങ്ങിയാൽ മാത്രമേ ഇവിടങ്ങളിലെ നാശ നഷ്ടം കൃത്യമായി കണക്കാക്കാൻ സാധിക്കൂ.
ജില്ലയിൽ ഭാഗികമായി 71 വീടുകൾ തകർന്നത് താലൂക്ക് അടിസ്ഥാനത്തിൽ, തിരൂർ 17, കൊണ്ടോട്ടി 24, തിരൂരങ്ങാടി 7, ഏറനാട് 6, പൊന്നാനി10, പെരിന്തൽമണ്ണ 5, നിലമ്പൂർ 2 എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്കുകൾ. കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര വില്ലേജിൽ കോണോത്തുംകുഴി പി.കെ. ഹൗസിൽ ഹഫ്സ ഷംസുദ്ദീന്റെ വീട് പൂർണമായും തകർന്നു.
ഇന്നലെ ജില്ലയിൽ ശരാശരി 24 മണിക്കൂറിനിടയിൽ 79.32 എം.എം മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |